തൃശൂർ: തൃശൂർ പൂരം ഒരു മുടക്കവുമില്ലാതെ നടക്കുമെന്ന് മന്ത്രി വിഎസ് സുനിൽ കുമാർ. സർക്കാർ തീരുമാനം അട്ടിമറിക്കാൻ ഉദ്യോഗസ്ഥരെ അനുവദിക്കില്ലെന്നും പൂരം എക്സിബിഷൻ നിയന്ത്രങ്ങളോടെ നടക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
തൃശൂർ പൂരം എക്സിബിഷന് നിയന്ത്രണം ഏർപ്പെടുത്തിയാൽ പൂരവും എക്സിബിഷനും ഉപേക്ഷിക്കുമെന്ന മുന്നറിയിപ്പുമായി സംഘാടക സമിതി നേരത്തെ രംഗത്തെത്തിയിരുന്നു. പിന്നാലെയാണ് മന്ത്രിയുടെ പ്രതികരണം.
സംഘാടകർ നൽകിയ നിർദ്ദേശങ്ങൾ ചീഫ് സെക്രട്ടറി അംഗീകരിച്ചിട്ടുണ്ട്. സർക്കാർ തീരുമാനം അട്ടിമറിക്കാൻ ഉദ്യോഗസ്ഥരെ അനുവദിക്കില്ല. എക്സിബിഷന് 200 പേർക്ക് മാത്രമെ അനുമതി നൽകൂവെന്ന തീരുമാനവും അനുവദിക്കില്ല- മന്ത്രി വ്യക്തമാക്കി.
ആഴ്ച്ചകൾ നീണ്ട ചർച്ചക്കൊടുവിലാണ് പൂരവും എക്സിബിഷനും നടത്താൻ സർക്കാർ അനുമതി നൽകിയത്. ഇതനുസരിച്ച് എക്സിബിഷൻ ആരംഭിക്കാൻ നടപടികൾ പുരോഗമിക്കുന്നതിനിടെയാണ് പുതിയ സാഹചര്യം ഉടലെടുത്തിരിക്കുന്നത്. പിന്നാലെയാണ് ഇക്കാര്യത്തിൽ വ്യക്തത വരുത്തിയുള്ള മന്ത്രിയുടെ പ്രതികരണം.