തൃശ്ശൂര്‍: തൃശ്ശൂര്‍ പൂരം നടത്താന്‍ അനുമതി. ജനപങ്കാളിത്തത്തിന് നിയന്ത്രണമുണ്ടാകില്ല. കളക്ടറും പൂരം സംഘാടക സമിതിയും നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. കഴിഞ്ഞ ദിവസം ജില്ലാ മെഡിക്കല്‍ ഓഫീസര്‍ നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് പൂരംപ്രദര്‍ശനത്തിന് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചത്. ഇതിനെ തുടര്‍ന്ന് പൂരം പൂര്‍ണമായും ഉപേക്ഷിക്കുമെന്ന നിലപാടിലേക്ക് പൂരം സംഘാടക സമിതി പോയിരുന്നു.
പൂരം മുടങ്ങില്ലെന്ന് മന്ത്രി വി.എസ്. സുനില്‍കുമാര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. പൂരത്തിന് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയ ഉദ്യോഗസ്ഥർക്കെതിരെ മന്ത്രി വി.എസ്. സുനിൽകുമാർ രംഗത്തുവന്നിരുന്നു. പൂരം മുടങ്ങില്ലെന്നും സര്‍ക്കാര്‍ തീരുമാനം അട്ടിമറിക്കാന്‍ ഉദ്യോഗസ്ഥരെ അനുവദിക്കില്ലെന്നും മന്ത്രി പറഞ്ഞിരുന്നു.
കോവിഡുമായി ബന്ധപ്പെട്ട് ചില നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ നടപടികൾ എടുത്തിട്ടുണ്ട്. അതല്ലാതെ എക്സിബിഷന് 200 പേര്‍ക്കുമാത്രം അനുമതിയെന്ന തീരുമാനവും അനുവദിക്കില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തിരുന്നു.