റിയാദ്- സൗദി അറേബ്യക്കെതിരായ ഉപരോധ നീക്കം അമേരിക്കൻ സാമ്പത്തിക മേഖലക്ക് വൻ തിരിച്ചടിയാകുമെന്ന് പ്രമുഖ സൗദി മാധ്യമ പ്രവർത്തകനും എഴുത്തുകാരനുമായ തുർക്കി അബ്ദുല്ല അൽദഖീൽ. സൗദിയെ ശിക്ഷിക്കുന്നത് സ്വയം കുത്തിനോവിക്കുന്നതിന് തുല്യമാണെന്ന് അമേരിക്ക തിരിച്ചറിയുമെന്നും അദ്ദേഹം പറഞ്ഞു.
ഉപരോധം നേരിടുന്നതിന് സൗദി അറേബ്യക്ക് 30 ഓളം നടപടികൾ സ്വീകരിക്കാൻ സാധിക്കുമെന്ന് അദ്ദേഹം വിശദീകരിച്ചു. അൽഅറബിയ്യ ന്യൂസ് ചാനലിനോട് സംസാരിക്കുകയായിരുന്നു അൽദഖീൽ. ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട എണ്ണ സ്രോതസ്സ് എന്ന നിലക്ക് സൗദി അറേബ്യയെ സ്പർശിച്ചാൽ പൊള്ളലേൽക്കും. സൗദി പെട്രോൾ അന്താരാഷ്ട്ര വിപണിയിൽ എത്തിയില്ലെങ്കിൽ ഒരു ബാരൽ പെട്രോളിന് 200 ഡോളർ വരെ വില നൽകേണ്ടിവരും.
നിലവിൽ 80 ഡോളർ നൽകേണ്ട സ്ഥാനത്ത് എണ്ണ വില കുതിച്ചുയരുന്നത് ആഗോള സമ്പദ്‌വ്യവസ്ഥയുടെ തകർച്ചയിലേക്ക് നയിക്കുമെന്നതിൽ സംശയമില്ല. ഡോളറിന്റെ പ്രതിദിന നിരക്ക് പെട്രോളിനെ ആശ്രയിച്ചാണിരിക്കുന്നത് എന്നതിനാൽ സൗദിക്കെതിരായ നീക്കം ഡോളറിന്റെ തകർച്ചയിലേക്ക് നയിക്കാനും ഇടയുണ്ട്.
ഒരുപക്ഷേ, ഡോളറിന്റെ സ്ഥാനത്ത് ചൈനീസ് യുവാൻ പ്രതിഷ്ഠിക്കപ്പെടാനും സാധ്യതയുണ്ട്. മിഡിൽ ഈസ്റ്റിൽ ഇറാനുമായി ഏറെ അകലം പാലിക്കുന്ന ഗൾഫ് രാജ്യങ്ങൾ അമേരിക്കയേക്കാൾ സൗദിയുമായി ഏറ്റവും ബന്ധം പുലർത്തുന്നുവെന്നത് ശ്രദ്ധേയമാണെന്നും തുർക്കി അൽദഖീൽ പറഞ്ഞു. ഭൂമിശാസ്ത്രപരമായും മതപരമായും ഇസ്‌ലാമിക ലോകത്തിന് നേതൃത്വം നൽകുന്ന സൗദി അറേബ്യയും, അമേരിക്കയും പശ്ചാത്യ രാജ്യങ്ങളും തമ്മിൽ വിവര സാങ്കേതിക രംഗത്തുള്ള ശക്തമായ സഹകരണം പഴങ്കഥയായി മാറുന്നത് അമേരിക്കക്കും ഭൂഷണമാകില്ല.
കൂടാതെ, സൈനിക ആവശ്യങ്ങൾക്കായി അമേരിക്കക്ക് പകരം റഷ്യയും ചൈനയും സദാ സന്നദ്ധമാണെന്നതും ട്രംപ് ഓർമിക്കുന്നത് നല്ലതായിരിക്കുമെന്നും തുർക്കി അൽദഖീൽ പറഞ്ഞു.വിവിധ മേഖലകളിൽ സൗദിയും അമേരിക്കയും തമ്മിൽ 800 ബില്യൺ ഡോളറിന്റെ സാമ്പത്തിക ഇടപാടുകളുണ്ട്.
അമേരിക്കൻ കമ്പനികളുടെ പ്രധാന ഉപയോക്താവ് ആണ് റിയാദ്. സൗദി സൈനികോപകരണങ്ങളിൽ 10 ശതമാനം അമേരിക്കൻ കമ്പനികളിൽ നിന്ന് വാങ്ങുന്നവയാണ്. ഇതിൽ 85 ശതമാനവും അമേരിക്കൻ സൈന്യം ഉപയോഗിക്കുന്നതുമാണ്.
അതേസമയം, സൗദി ആയുധങ്ങളുടെ 90 ശതമാനവും അഞ്ച് പ്രധാന ലോക ശക്തികളുടേതാണെന്നും തുർക്കി അൽദഖീൽ സൂചിപ്പിച്ചു. ലോകത്തെ 20 സാമ്പത്തിക ശക്തികളിൽ ഒന്നായ സൗദി അറേബ്യയുടെ വിപണി അമേരിക്കക്ക് നഷ്ടമാകുമെന്നും അദ്ദേഹം പറഞ്ഞു.