തൃശ്ശൂർ: പരിസ്ഥിതിക്കായി എക്കാലവും ഒരു കരുതൽ വേണമെന്ന വലിയ പാഠമാണ് കോവിഡ്കാലം നമ്മെ ഓർമിപ്പിക്കുന്നതെന്ന് ടി.എൻ പ്രതാപൻ എം.പി. വന്യജീവികളെ അനിയന്ത്രിതമായി മനുഷ്യൻ കൈകാര്യം ചെയ്തതാണ് കോവിഡിന് കാരണമായതെന്നാണ് ഇതുവരെയും മനസ്സിലാക്കുവാൻ കഴിയുന്നത്.
പരിസ്ഥിതിയെ മറന്നുകൊണ്ടുള്ള ദുഷ്ചെയ്തികൾ തന്നെയാണ് ഇവിടെയും പ്രശ്നങ്ങൾക്ക് കാരണം. വർഷാവർഷമുള്ള പരിസ്ഥിതി വാരാചരണത്തിനുമപ്പുറം പാരിസ്ഥിതിക അവബോധത്തിലൂന്നിയ ജീവിതരീതി ചിട്ടപ്പെടുത്തുവാൻ എല്ലാവരും മുന്നിട്ടിറങ്ങേണ്ടതുണ്ടെന്നും പ്രതാപൻ ഓർമ്മിപ്പിച്ചു.
കോവിഡിനെതിരെ പ്രതിരോധം തീർത്തവരോടുള്ള ആദരവും ജീവൻ പൊലിഞ്ഞവരോടുള്ള സ്മരണയും നിലനിർത്തുന്നതിന് പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ജൂൺ 5 മുതൽ 15 വരെ മുസ്ലിം ലീഗ് ജില്ലാ കമ്മിറ്റി നടത്തുന്ന ക്യാമ്പയിൻ ജില്ലാ കലക്ടറുടെ ഔദ്യോഗിക വസതിയിൽ
'ഓർമ്മ മരം' നട്ടു ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പ്രതാപൻ.
കോവിഡ് മഹാമാരിയെ പ്രതിരോധിക്കുന്നതിന്നിടയിൽ ലോകമാകെ മരിച്ചു വീഴുന്ന ആരോഗ്യ പ്രവർത്തകരുടെ സേവനങ്ങൾ എക്കാലവും പ്രകീർത്തിക്കപ്പെടുമെന്ന് പ്രതാപൻ പറഞ്ഞു.
ഇന്ത്യയിൽ ആദ്യമായി കോവിഡ് പ്രതിരോധത്തിനായി രംഗത്തിറങ്ങേണ്ടി വന്ന ജില്ലാ ഭരണകൂടമാണ് തൃശ്ശൂരിലേത്. രാജ്യത്ത് ആദ്യമായി കോവിഡ് റിപ്പോർട്ട് ചെയ്തത് തൃശൂരിലായിരുന്നു. അന്നുമുതൽ വിശ്രമമില്ലാതെ പ്രതിരോധ രംഗത്ത് സമർപ്പണ സന്നദ്ധതയോടെ പ്രവർത്തിക്കുന്ന തൃശ്ശൂർ ജില്ലാ ഭരണകൂടം രാജ്യത്തിന് മാതൃകയാണ് തൃശ്ശൂർ ജില്ലാ മുസ്‌ലിംലീഗ് കമ്മിറ്റി പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് കലക്ടർക്ക് നൽകുന്ന ആദരത്തിന്വളരെയേറെ പ്രസക്തിയുണ്ടെന്നും പ്രതാപൻ കൂട്ടിച്ചേർത്തു.
മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് സി എ മുഹമ്മദ് റഷീദ് അധ്യക്ഷനായി. സംസ്ഥാന സെക്രട്ടറിമാരായ സിഎച്ച് റഷീദ്, കെ എസ് ഹംസ,പി എം സാദിഖലി, ജില്ലാ ജനറൽ സെക്രട്ടറി പി എം അമീർ, ട്രഷറർ എം പി കുഞ്ഞിക്കോയ തങ്ങൾ, ജില്ലാ ഭാരവാഹികളായ എം എ റഷീദ്, പി കെ ശാഹുൽ ഹമീദ്, പി എ ഷാഹുൽ ഹമീദ്, അസീസ് താണി പാടം,നിയോജക മണ്ഡലം ഭാരവാഹികളായ സി കെ ബഷീർ പി എ അൻവർ മുസ്ലിം യൂത്ത് ലീഗ് ജില്ലാ ഭാരവാഹികളായ കെ കെ അഫ്സൽ, എ എം സനൗഫൽ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.