തെരഞ്ഞെടുപ്പ് പട്ടികയെ ആധാറുമായി ബന്ധിപ്പിക്കുമെന്ന് കേന്ദ്രസർക്കാർ. പാർലമെന്റ് സമ്മേളനത്തിനിടെ ലോക്സഭയിൽ നിയമമന്ത്രി കിരൺ റിജ്ജിജുവാണ് ഇക്കാര്യം അറിയിച്ചത്. കള്ളവോട്ടുകൾ തടയുക എന്ന ലക്ഷ്യത്തോടെയാണ് ആധാറുമായി വോട്ടർപട്ടികയെ ബന്ധിപ്പിക്കാനുള്ള ശുപാർശയെന്നും ഇക്കാര്യം കേന്ദ്രസർക്കാർ പരിശോധിച്ചു വരികയാണെന്നും അദ്ദേഹം സഭയെ അറിയിച്ചു.
2019 ആഗസ്റ്റിലാണ് തെരഞ്ഞെടുപ്പ് നിയമങ്ങൾ പരിഷ്കരിക്കാനുള്ള ശുപാർശകൾ കേന്ദ്രസർക്കാരിന് തെരഞ്ഞെടുപ്പ് കമ്മീഷൻ കൈമാറിയത്. വോട്ടെടുപ്പ് പട്ടികയിലെ ഇരട്ടിപ്പ് ഒഴിവാക്കുന്നതിന് ആധാർ ഡാറ്റാബേസുമായി വോട്ടർ പട്ടിക ബന്ധിപ്പിക്കുന്നതാണ് ഏറ്റവും ഉചിതമായ മാർഗമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ ശുപാർശയിൽ പറയുന്നു. ഇതിനായി കേന്ദ്രം പ്രത്യേക നിയമം കൊണ്ടു വരണമെന്നും വോട്ടെടുപ്പിന് മുൻപുള്ള 48 മണിക്കൂറിൽ പത്രമാധ്യമങ്ങളിൽ തെരഞ്ഞെടുപ്പ് പ്രചാരണ പരസ്യങ്ങൾ നിരോധിക്കണമെന്നും ശുപാർശയിലുണ്ട്.