നല്ല രുചിയും എരിവുമൊക്കെയുള്ള ഭക്ഷണം കിട്ടുന്ന ഇടമാണ് നമ്മുടെ കള്ളുഷാപ്പുകൾ എന്നാണ് പൊതുവെ വിശേഷിപ്പിക്കപ്പെടുന്നത്. കള്ള് ജീവിതത്തിൽ ഒരിക്കൽ പോലും കുടിച്ചിട്ടില്ലാത്തവരും ഷാപ്പുകളിൽ പോയി വൈവിധ്യമാർന്ന ഭക്ഷണങ്ങളുടെ രുചി ആവോളം ആസ്വദിക്കുന്നവരാണ്. ഷാപ്പ് കറികളുടെയും ഭക്ഷണത്തിന്റെയും മേന്മ വിവരിക്കുന്ന പുസ്തകം പോലും ഇറങ്ങിയിട്ടുണ്ട്. എന്നാൽ ഷാപ്പുകളിൽ ഭക്ഷണം വിളമ്പാൻ അനുമതിയുണ്ടോ ? ഇല്ലെന്നാണ് എക്സൈസ് വകുപ്പ് പറയുന്നത്.
ഷാപ്പുകളില്‍ കള്ളിനൊപ്പം ഭക്ഷണവില്പനയ്ക്ക് ഭക്ഷ്യസുരക്ഷ, വാണിജ്യനികുതി വകുപ്പുകളുടെയും തദ്ദേശ സ്ഥാപനങ്ങളുടെയും പ്രത്യേക അനുമതി ആവശ്യമാണ്. ഷാപ്പുകളില്‍ ഉപയോഗിക്കുന്ന വെള്ളം മൂന്നുമാസത്തിലൊരിക്കല്‍ പരിശോധിച്ച് സര്‍ട്ടിഫിക്കറ്റ് വാങ്ങണം. ജിവനക്കാര്‍ക്ക് ആരോഗ്യവകുപ്പിന്റെ ഹെല്‍ത്ത് കാര്‍ഡ് വേണം തുടങ്ങിയ നിബന്ധനകളെല്ലാം പാലിച്ചാല്‍ മാത്രമേ ഭക്ഷണ സാധനങ്ങള്‍ വില്‍ക്കാന്‍ കഴിയൂ. ഈ നിബന്ധനകൾ കേരളത്തിലെ എത്ര ഷാപ്പുകൾ പാലിക്കുന്നുണ്ട് എന്നതാണ് എക്സൈസ് വകുപ്പ് പരിശോധിക്കാൻ പോകുന്നത്.നിലമ്പൂര്‍ ചുങ്കത്തറയ്ക്കടുത്ത ചൂരക്കണ്ടിയില്‍ പുതിയതായി ആരംഭിക്കാന്‍ പോകുന്ന കള്ളുഷാപ്പിനെതിരെ രൂപവവത്കരിച്ച പൗരസമിതി പ്രവര്‍ത്തകരുടെ ചോദ്യത്തിന് നിലമ്പൂര്‍ എക്‌സൈസ് നല്‍കിയ മറുപടിയിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.കേരളത്തില്‍ ഇന്ന് പ്രവര്‍ത്തിക്കുന്ന പല ഷാപ്പുകളിലും കള്ളിനൊപ്പം 'ടച്ചിങ്സ്' വില്‍ക്കാന്‍ പോലും അനുമതിയില്ല. എന്നാല്‍ ഇടപാടുകാരെ ആകര്‍ഷിക്കുന്നതടക്കം ഷാപ്പുകളില്‍ വിഭവസമൃദ്ധമായ ഭക്ഷണം മുന്‍നിര്‍ത്തിയാണ്. ഷാപ്പിനു മുന്നില്‍ കരിമീന്‍, താറാവ്, ഇറച്ചി തുടങ്ങിയ വിഭവങ്ങളുടെ ബോര്‍ഡും പ്രദര്‍ശിപ്പിക്കുന്നതും സാധാരണയാണ്.ഭക്ഷണം കഴിക്കാന്‍ വേണ്ടി മാത്രം ഷാപ്പുകളിലെത്തുന്ന സ്‌കൂള്‍, കോേളജ് വിദ്യാര്‍ഥികളുടെ എണ്ണവും അധികമാണ്.മീൻ വിഭവങ്ങൾ ഉൾപ്പടെയുള്ള സമൃദ്ധമായ ഉച്ച ഭക്ഷണം വിളമ്പുന്ന ഷാപ്പുകളും കേരളത്തിലുണ്ട്. ഉച്ചഭക്ഷണത്തിനായി ഹോട്ടലുകളെ ഒഴിവാക്കി കള്ള്ഷാപ്പുകളിലേക്ക് പോകുന്നവരും നിരവധിയാണ്. ടച്ചിങ്‌സ് വിളമ്പാൻ പോലും മിക്കവാറും ഷാപ്പുകൾക്ക് അനുമതിയില്ലെന്നിരിക്കെ ഇനി എക്സൈസ് സ്വീകരിക്കാൻ പോകുന്ന നിലപാടാണ് ഇക്കാര്യത്തിൽ നിർണായകം.