ടോക്യോ: ഒളിമ്പിക്‌സിന്റെ അവസാന ദിവസം വരെ മുമ്പിലായിരുന്ന ചൈനയെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളി, അമേരിക്ക മെഡല്‍ റാങ്കിങില്‍ ഒന്നാമതെത്തി. വനിതകളുടെ ബാസ്‌ക്കറ്റ്‌ബോളില്‍ നേടിയ വിജയമാണ് അമേരിക്കയ്ക്ക് തുണയായത്. ഫൈനലില്‍ ജപ്പാനെ തോല്‍പ്പിച്ചാണ് യുഎസ്എ സ്വര്‍ണം നേടിയത്.
39 സ്വര്‍ണം, 41 വെള്ളി, 33 വെങ്കലം എന്നിവയുള്‍പ്പെടെ 113 മെഡലാണ് യുഎസ് നേടിയത്. 38 സ്വര്‍ണം, 32 വെള്ളി, 18 വെങ്കലം എന്നിവയുള്‍പ്പെടെ 88 മെഡലുകള്‍ ചൈന നേടി. 58 മെഡലുകള്‍ നേടിയ ആതിഥേയരായ ജപ്പാനാണ് മൂന്നാമത് (27 സ്വര്‍ണം, 14 വെള്ളി, 17 വെങ്കലം).
ജാവ്‌ലിന്‍ ത്രോയില്‍ നീരജ് ചോപ്ര നേടിയ സ്വര്‍ണത്തിലൂടെ ഇന്ത്യ ഇന്നലെ 47-ാം സ്ഥാനത്ത് എത്തിയിരുന്നെങ്കിലും, ഇന്ന് ഒരു സ്ഥാനം പിന്നോട്ടിറങ്ങി 48-ാമതായി. ഒരു സ്വര്‍ണം, രണ്ട് വെള്ളി, നാല് വെങ്കലമുള്‍പ്പെടെ ഏഴ് മെഡലുകള്‍ രാജ്യം സ്വന്തമാക്കി. ആകെ മെഡലുകളുടെ മാത്രം കണക്കെടുത്താല്‍, ഇന്ത്യ 33-ാം സ്ഥാനത്താണ്.
അതേസമയം, ടോക്കിയോ ഒളിംപിക്സിന്റെ സമാപന ചടങ്ങുകൾ പുരോഗമിക്കുകയാണ്. സമാപന ചടങ്ങിലെ താരങ്ങളുടെ പരേഡിൽ ഗുസ്തിയിൽ വെങ്കലം നേടിയ ബജ്‌രംഗ് പൂനിയയാണ് ഇന്ത്യൻ പതാക വഹിക്കുന്നത്. മത്സരം പൂർത്തിയാക്കുന്ന താരങ്ങൾ 48 മണിക്കൂറിനുള്ളിൽ മടങ്ങണമെന്നതിനാൽ, പ്രമുഖ താരങ്ങളിൽ പലരും സമാപന ചടങ്ങിനില്ല.