ടോക്യോ: ഒളിമ്പിക് ഹോക്കിയില്‍ ഇന്ത്യയെ ഗോള്‍മഴയില്‍ മുക്കി ഓസ്‌ട്രേലിയ. ഒന്നിനെതിരേ ഏഴ് ഗോളിനാണ് ഓസ്‌ട്രേലിയ വിജയിച്ചത്. ആദ്യ മത്സരത്തിൽ ഇന്ത്യ ന്യൂസീലൻഡിനെ 3–2ന് തോൽപ്പിച്ചിരുന്നു. ഓസ്ട്രേലിയ ആദ്യ മത്സരത്തിൽ ജപ്പാനെ 5–3നും തോൽപ്പിച്ചു.
ഓസീസിനായി ബ്ലെയ്ക് ഗവേഴ്‌സ് ഇരട്ടഗോള്‍ നേടി. ജോഷ്വാ ബെല്‍റ്റ്‌സ്, ആന്‍ഡ്രു ഫ്‌ളിന്‍ ഒഗില്‍വി, ജെയിംസ് ഡാനിയല്‍ ബെയ്ല്‍, ടിം ബ്രാന്റ്, തോമസ് ജെറമി ഹയ്‌വാര്‍ഡ് എന്നിവരും ഓസീസിനായി ലക്ഷ്യം കണ്ടു. ഇന്ത്യയുടെ ആശ്വാസ ഗോള്‍ ദില്‍പ്രീത് സിങ്ങിന്റെ വകയായിരുന്നു.
ഓസ്ട്രേലിയയോട് കൂറ്റൻ തോൽവി വഴങ്ങിയെങ്കിലും ഇന്ത്യയുടെ ക്വാർട്ടർ പ്രതീക്ഷകൾ അസ്തമിച്ചിട്ടില്ല. പൂൾ എയിൽ സ്പെയിൻ, അർജന്റീന, ജപ്പാൻ എന്നീ ടീമുകൾക്കെതിരെ ഇന്ത്യയ്ക്ക് മത്സരങ്ങളുണ്ട്. പൂള്‍ എയിലെ അടുത്ത മത്സരത്തില്‍ ഇന്ത്യയുടെ എതിരാളി സ്‌പെയിന്‍ ആണ്.