പാലക്കാട്: ഫാസ് ടാഗിന്റെ മറവിൽ കേന്ദ്രസർക്കാർ കൊള്ളലാഭം കൊയ്യുകയാണെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയറ്റ് പ്രസ്താവനയിൽ പറഞ്ഞു. ഫാസ് ടാഗ് ഘടിപ്പിക്കാത്ത വാഹനങ്ങളിൽ നിന്നും ഇരട്ടി തുകയാണ് ടോളായി പിരിക്കുന്നത്.
ടോള്‍ തുക അക്കൗണ്ടില്‍ നിന്ന് നേരിട്ട് പിടിക്കുന്ന ഫാസ് ടാഗ് സംവിധാനം നിർബന്ധമാക്കുന്നത് 2021 ജനുവരി ഒന്നിൽ നിന്നും ഫെബ്രുവരി 15 ലേക്ക് ഗതാഗതമന്ത്രാലയം നീട്ടിയിരുന്നു. എന്നാൽ ഈ തീരുമാനത്തിന് ഘടകവിരുദ്ധമായാണ് ടോൾ പ്ലാസകളിൽ ഈ പകൽ കൊള്ള നടക്കുന്നത്.
കോവിഡ് വരുത്തിവച്ച ദുരിതത്തിൽ നിന്നും കരകയറാൻ ശ്രമിച്ചുകൊണ്ടിരിക്കുന്ന ജനങ്ങൾക്കുമേൽ അമിത ഭാരം ചുമത്തുന്ന നടപടിയാണ് കേന്ദ്ര സർക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാകുന്നത്.
ഫാസ് ടാഗ് നിർബന്ധമാക്കരുതെന്ന അഭ്യർത്ഥനപോലും പരിഗണിക്കാതെയാണ് എല്ലാ വാഹനങ്ങള്‍ക്കും ഫാസ് ടാഗ് നിര്‍ബന്ധമാക്കിയ തീരുമാനം കേന്ദ്ര സര്‍ക്കാര്‍ കൈക്കൊണ്ടത്. ഇത് കൂടുതൽ ദുരുപയോഗം ചെയ്യുന്ന തരത്തിലേക്ക് ടോൾ പിരിവ് മാറിയിരിക്കുകയാണ്. ടോൾ പിരിവിന്റെ മറവിലുള്ള കേന്ദ്ര സർക്കാരിന്റെ ഈ കൊള്ളലാഭം കൊയ്യൽ അംഗീകരിക്കാൻ കഴിയില്ല.
പാലിയേക്കരയും വാളയാറും ഉള്‍പ്പടെ നാലിടത്താണ് സംസ്ഥാനത്ത് ടോള്‍ പിരിക്കുന്നത്. ദിനം പ്രതി പതിനായിരക്കണക്കിന് വാഹനങ്ങൾ കടന്നുപോകുന്ന പാതകളാണിവ. ഉപഭോക്താക്കളുടെ എണ്ണം ദിവസേന കൂടിക്കൊണ്ടിരിക്കുമ്പോൾ ഈ ടോൾ പിരിവുകൾ വമ്പൻ ലാഭമാണ് കേന്ദ്രസർക്കാരിന് നേടിക്കൊടുക്കുന്നത്.
ടോള്‍ ബൂത്തുകളില്‍ ഗതാഗതക്കുരുക്ക് ഒഴിവാക്കാനാണെന്ന ന്യായീകരണത്തിന്റെ പുറത്ത് ജനങ്ങളെ കൊള്ളയടിക്കുന്നത് ജനാധിപത്യ വിരുദ്ധമാണ്. ജനവിരുദ്ധമായ ഈ നടപടി അവസാനിപ്പിക്കണമെന്നും ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയറ്റ് പ്രസ്താവനയിൽ ആവശ്യപ്പെട്ടു.