ഈരാറ്റുപേട്ട: തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ശേഷിക്കെ പ്രചാരണം സജീവമാക്കി യുഡിഎഫ്. യുഡിഎഫ് സ്ഥാനാർത്ഥി അഡ്വ. ടോമി കല്ലാനി ഇന്നലെ തെരഞ്ഞെടുപ്പ് പര്യടനം ആരംഭിച്ചത് പിണ്ണാക്കനാട് ലക്ഷംവീട് കോളനിയിൽ നിന്നാണ്. കുടിവെള്ളമടക്കമുള്ള അടിസ്ഥാന സൗകര്യങ്ങളടക്കം പ്രധാന പ്രശ്നങ്ങൾക്ക് പരിഹാരമാവശ്യപ്പെട്ട് നിരവധി പേരാണ് പരാതി ഉന്നയിച്ചത്.
ഓരോ വീടുകളിലെത്തിയപ്പോഴും ഉജ്വല സ്വീകരണമാണ് ലഭിച്ചത്. അമ്മമാരുടെ ഹൃദയം നിറഞ്ഞ സ്വീകരണം സ്ഥാനാർത്ഥിയെയും കൂട്ടരെയും ആവേശത്തിലാക്കി. അമ്മമാരുടെ ബുദ്ധിമുട്ടുകൾ നേരിട്ട് ചോദിച്ചറിഞ്ഞു. ഇതിനു പരിഹാരം ഉണ്ടാക്കുമെന്ന ഉറപ്പു നൽകിയ ശേഷമാണ് അദ്ദേഹം മടങ്ങിയത്.
പിന്നീട് വാഴേ കോളനിയിലെത്തിയപ്പോഴും എല്ലാം പഴയതുപോലെ തന്നെ. 'ഞങ്ങൾ വോട്ടു ചെയ്യും' പിന്നീട് ഇങ്ങോട്ട് ആരും വരാറില്ലെന്ന പരാതിയുയർന്നപ്പോൾ എൻ്റെ കന്നിയങ്കമാണിത്; ഞാൻ ആദ്യം നിങ്ങളിലേക്കാണ് എത്തുകയെന്ന ഉറപ്പ് സ്ഥാനാർത്ഥി നൽകി. ആ ഉറപ്പിൽ വിശ്വാസം തോന്നിയതോടെ അമ്മമാർക്കും ആവേശം കൂടി. 'നിങ്ങൾ ജയിക്കും, അതുറപ്പാ ' എന്നായിരുന്നു അവരുടെ പ്രതികരണം.
പിന്നീട് തണ്ണിനാൽ, സ്നേഹഗിരി എന്നിടങ്ങളിലും സ്ഥാനാർത്ഥി എത്തി. ഇവിടെയും കുടിവെള്ളമായിരുന്നു പ്രധാന വിഷയം. പൂഞ്ഞാർ മണ്ഡലത്തിലെ എല്ലാവർക്കും കുടിവെള്ളമെത്തിക്കുന്ന സമഗ്ര കുടിവെള്ള പദ്ധതി തുടങ്ങുമെന്ന് അഡ്വ. ടോമി കല്ലാനി ഉറപ്പു നൽകി. തുടർന്ന് വാരിയാനിക്കാട് സെൻ്റ് ജോസഫ് ദേവാലയത്തിലെ വികാരി ഫാദർ തോമസ് ഓലായത്തിൽ നിന്ന് അനുഗ്രഹം വാങ്ങിയാണ് സ്ഥാനാർത്ഥി റോഡ്ഷോയ്ക്കായി തിരിച്ചത്.