ഡൽഹി: ടൂള്‍കിറ്റ് കേസില്‍ മലയാളി അഭിഭാഷക നികിത ജേക്കബിന് ജാമ്യം. നികിത സമര്‍പ്പിച്ച അപ്പീലിന്മേല്‍ വാദം കേട്ട ബോംബെ ഹൈക്കോടതിയാണ് മൂന്നാഴ്ത്തെ ട്രാന്‍സിസ്റ്റ് ജാമ്യം അനുവദിച്ചത്. കേസില്‍ ഡല്‍ഹി പൊലീസ് സമര്‍പ്പിച്ച കുറ്റപത്രത്തിന്മേല്‍ 25,000 രൂപയുടെ സ്വന്തം ജാമ്യത്തിലും അതേതുകയുടെ ആള്‍ജാമ്യത്തിലുമാണ് നികിതയെ വിട്ടയച്ചത്.
പരിസ്ഥിതി പ്രവര്‍ത്തക ഗ്രെറ്റ ത്യുന്‍ബെയുടെ ട്വീറ്റിലൂടെയാണ് ടൂള്‍കിറ്റ് മുഖ്യധാരയിലേക്ക് എത്തിയത്. പിന്നാലെ ഇന്ത്യന്‍ പരിസ്ഥിതി പ്രവര്‍ത്തകയും ഇരുപത്തൊന്നുകാരിയുമായ ദിശ രവിയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കേസിലെ മറ്റ് പ്രതികളിലേക്കുള്ള അന്വേഷണമാണ് ശന്തനുവിലേക്കും നികിതയിലേക്കും എത്തിനില്‍ക്കുന്നത്. ശന്തനുവിനും നികിതയ്ക്കുമെതിരെ ഡല്‍ഹി പൊലീസ് ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചിരുന്നു. മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കോടതിയെ സമീപിച്ച ഇരുവരും ഒളിവിലാണെന്നാണ് പൊലീസ് ആരോപിച്ചത്.
കര്‍ഷക സമരത്തെ പിന്തുണയ്ക്കാന്‍ ദിശ രവി, നികിത ജേക്കബ്, ശന്തനു മുളുക് എന്നിവര്‍ ചേര്‍ന്നാണ് ടൂള്‍കിറ്റ് നിര്‍മ്മിച്ചതെന്ന് ഡല്‍ഹി പൊലീസിന്റെ സൈബര്‍ സെല്‍ അവകാശപ്പെട്ടിരുന്നു. രാജ്യത്തിന്റെ സല്‍പ്പേര് കളങ്കപ്പെടുത്തുന്ന ഖാലിസ്ഥാന്‍ വാദവുമായി മൂവര്‍ക്കും ബന്ധമുണ്ടെന്നും ഡല്‍ഹി പൊലീസ് ആരോപിക്കുന്നു.
സംഭവുമായി ബന്ധപ്പെട്ട് ദിശയുടെയും ഗ്രെറ്റയുടെയും വാട്സ്ആപ്പ് ചാറ്റുകള്‍പൊലീസ് പുറത്തുവിട്ടിരുന്നു. ടൂള്‍ കിറ്റുമായി തനിക്ക് ബന്ധമില്ലെന്ന ദിശ രവിയുടെ വാദം തളളുന്നതാണ് ചാറ്റിലെ ഉളളടക്കം. ടൂള്‍കിറ്റ് ട്വിറ്ററില്‍ പോസ്റ്റു ചെയ്യരുതെന്ന് ദിശ രവി ഗ്രേറ്റയോട് ആവശ്യപ്പെട്ടിരുന്നതായി ചാറ്റില്‍ വ്യക്തമാണ്.
കേസില്‍ പ്രതിചേര്‍ക്കപ്പെട്ട ശന്തനു മുളുകിനുംട്രാന്‍സിസ്റ്റ് ജാമ്യം അനുവദിച്ചിരുന്നു. 10 ദിവസത്തേക്കാണ് ബോംബെ ഹൈക്കോടതി എഞ്ചിനീയറായ ശന്തനുവിന് ഇന്നലെ ജാമ്യം അനുവദിച്ചത്.