വാഷിംഗ്ടൺ: ലോകമെമ്പാടുമുള്ള ഉന്നത സർക്കാർ ഉദ്യോഗസ്ഥരുടെ അടക്കം 1,400ഓളം പേർ 2019ലെ പെഗാസസ് ആക്രമണത്തിനിരയായിരുന്നുവെന്ന് വാട്സാപ്പ് സിഇഒ വിൽ കാത്ത്കാർട്ട്. യുഎസ് സർക്കാരുമായി അടുത്ത ബന്ധം പുലർത്തുന്ന ഉയർന്ന പദവികളിൽ ഇരിക്കുന്നവരുടെ വിവരങ്ങളും ചോർത്തപ്പെട്ടതായി വാട്സാപ്പ് സി.ഇ.ഒ സ്ഥിരീകരിച്ചു.
2019ൽ വാട്സാപ്പ് പെഗാസസിനെക്കുറിച്ച് കണ്ടെത്തിയ വിവരങ്ങളുമായി ചേർന്ന് നിൽക്കുന്നതാണ് ഇപ്പോൾ ഫോർബിഡൺ സ്റ്റോറീസ് പുറത്ത് വിട്ട കാര്യങ്ങളെന്നും കമ്പനി സി.ഇ.ഒ പറയുന്നു. ഇരയാക്കപ്പെട്ട പലരും നിരീക്ഷണത്തലാക്കപ്പെടേണ്ടതായ സാഹചര്യങ്ങൾ ഒന്നും തന്നെ ഇല്ലായിരുന്നുവെന്നും വിൽ കാത്ത്കാർട്ട് ദി ഗാർഡിയന് നൽകിയ അഭിമുഖത്തിൽ പറയുന്നു.
ഇൻ്റർനെറ്റിലെ സുരക്ഷാ മാനദണ്ഡങ്ങൾ ശക്തിപ്പെടുത്താനുള്ള മുന്നറിയിപ്പു കൂടിയാണിത്. മൊബൈൽ ഫോണുകൾ എല്ലാവർക്കും സുരക്ഷിതമല്ലെങ്കിൽ അത് ആർക്കും സുരക്ഷിതമല്ലെന്നുള്ള മുന്നറിയിപ്പാണ് വാട്സാപ്പ് സി.ഇ.ഒ വിൽ കാത്ത്കാർട്ട് പറയുന്നത്.