കൊല്ലം∙ തിരുവനന്തപുരത്ത് 1994ൽ ഡപ്യൂട്ടി കമ്മിഷണറായിരുന്ന ഋഷിരാജ് സിങ്ങിന് പൊലീസ് ക്വാർട്ടഴ്സോ വാടകവീടോ ലഭിക്കാത്തതിന്റെ പരിണതഫലമാണ് ഐഎസ്ആർഒ ചാരക്കേസെന്നും സിഐഎയും ക്രയോജനിക് എൻജിനുമൊന്നും കേസുമായി യാതൊരു ബന്ധവുമില്ലെന്നും മുൻ ഡിജിപിയും കേസിലെ മുന്‍ അന്വേഷണ ഉദ്യോഗസ്ഥനുമായ ടി.പി. സെൻകുമാർ. കൊല്ലം പ്രസ് ക്ലബിന്റെ പികെ. തമ്പി അനുസ്മരണ ദിനത്തോടനുബന്ധിച്ച് ‘ഭരണം പൊലീസ്, മാധ്യമങ്ങൾ’ എന്ന വിഷയത്തിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
അക്കാലത്ത് ഋഷിരാജ് സിങ്ങിന് തിരുവനന്തപുരത്ത് വീടന്വേഷിച്ചപ്പോള്‍ വീട് കിട്ടാനില്ല . കൊള്ളാവുന്ന വീടൊക്കെ മാലിക്കാർ വാടകയ്ക്ക് എടുത്തിരിക്കുകയാണെന്നാണ് കണ്ടെത്തിയത് . ഇതെങ്ങനെ സംഭവിക്കുന്നു എന്ന് അന്വേഷിക്കാൻ ഋഷിരാജ് സിങ് സ്പെഷൽ ബ്രാഞ്ചിൽ ഇൻസ്പെക്ടറായിരുന്ന വിജയനോട് ആവശ്യപ്പെട്ടു. വിജയന്റെ അന്വേഷണത്തിനിടെ മറിയം റഷീദ താമസിച്ചിരുന്ന സ്ഥലത്തെത്തുകയും പാസ്പോർട്ടിൽ ചട്ടലംഘനമുണ്ടെന്നു കണ്ടെത്തുകയും ചെയ്തു. അങ്ങനെയാണ് വഞ്ചിയൂർ പൊലീസ് സ്റ്റേഷനിൽ 225/94 എന്ന കേസ് റജിസ്റ്റർ ചെയ്തത്.
ഫോൺ നമ്പർ ശേഖരിച്ചപ്പോഴാണു കാര്യങ്ങൾ മനസ്സിലായത്. കേസിന്റെ തുടക്കത്തിലെ ഈ സത്യം മൂടിവയ്ക്കപ്പെട്ടിരിക്കുകയാണ്. അമേരിക്കൻ ചാരസംഘടനയായ സിഐഎയും ക്രയോജനിക് എൻജിനുമൊക്കെ പിന്നീട് വന്നു പെട്ടു പോയ സംഭവങ്ങളാണ്.
’94ൽ ഇന്ത്യയ്ക്ക് ക്രയോജനിക്ക് എൻജിന്റെ യാതൊന്നും അറിയില്ലെന്ന് ഐഎസ്ആർഒ ചെയർമാനായിരുന്ന മാധവൻ നായർ എന്നോടു പറഞ്ഞിട്ടുണ്ട്. അതറിയാവുന്ന ശാസ്ത്രജ്ഞൻ ഐഎസ്ആർഒയിലില്ല. ഈ പറയുന്ന ആളൊക്കെ സ്വയം വിരമിക്കലിന് അപേക്ഷ കൊടുത്ത കത്തൊക്കെ തന്റെ അന്വേഷണത്തിൽ കണ്ടെടുത്തതാണ്.
1996 ജൂൺ 24ന് മുഖ്യമന്ത്രി ഇ.കെ.നായനായർ, കൊച്ചി കമ്മിഷണറായിരുന്ന തന്നെ വിളിച്ച് ഐഎസ്ആർഒ ചാരക്കേസ് അന്വേഷിക്കാൻ സിബിഐക്ക് നൽകിയ അനുമതി റദ്ദാക്കി സംസ്ഥാനം പുനരന്വേഷിക്കാൻ പോകുകയാണെന്ന് അറിയിച്ചു. താനാണ് അന്വേഷണ ഉദ്യോഗസ്ഥനെന്നും പറഞ്ഞു. നിയമപരമായി സാധ്യതയില്ലെന്നു പറഞ്ഞപ്പോൾ ഉണ്ടെന്നാണു മുഖ്യമന്ത്രി പറഞ്ഞത്.
ഇന്ത്യയുടെ ചരിത്രത്തിലാദ്യമായി സിബിഐ അന്വേഷിച്ച കേസ് രണ്ടാമത് സംസ്ഥാന പൊലീസ് അന്വേഷിക്കുന്ന ഇങ്ങനെ ഒറ്റ സംഭവമേ ഉണ്ടായിട്ടുള്ളു. അങ്ങനെയൊരു ഓഫിസറാകാൻ വിധിക്കപ്പെട്ട താൻ ഇതിന്റെ പരിണതഫലമായി മൂന്നു കേസിൽ പ്രതിയായി. പലരും ജീവചരിത്രങ്ങളൊക്കെ എഴുതുമ്പോഴും മാധ്യമങ്ങൾ മറുകണ്ടം ചാടി പലതും പറയുമ്പോഴും എന്തു കൊണ്ട് ഐഎസ്ആർഒ കേസുണ്ടായി എന്ന് ആരും അന്വേഷിക്കുന്നില്ലെന്നും സെൻകുമാർ പറഞ്ഞു.