പാലക്കാട്: മഴയൊരുക്കിയ മനോഹര കാഴ്ചയിൽ പാലക്കാട് കോട്ടയും കിടങ്ങും സന്ദർശകരെ ആകർഷിക്കുകയാണ്. വരണ്ടു കിടന്നിരുന്ന കിടങ്ങിൽ വെള്ളം സുലഭമായതോടെ ഇവിടം ഹരിത കാഴ്ചയൊരുക്കുന്നു.
കിടങ്ങ് പൂർണമായും നിറഞ്ഞുള്ള ജലസമൃദ്ധിയാണ് സഞ്ചാരികളുടെ മനം കവരുന്നത്. അടുത്ത കാലത്തൊന്നും കോട്ടയിലെ കിടങ്ങ് ഇത്രയധികം വെള്ളം കവിഞ്ഞിട്ടില്ല. വെള്ളം സമൃദ്ധമായ കിടങ്ങ് കാണാൻ ഇപ്പോൾ വൈകുന്നേരങ്ങളിൽ കൂടുതൽ സന്ദർശകർ എത്തുന്നുമുണ്ട്.
പച്ചപ്പുൽപ്പരപ്പിനു തൊട്ട് താഴെ പടവുകളുള്ള, ആഴമേറെയുള്ള കിടങ്ങ് വെള്ളത്താൽ നിറഞ്ഞത് സന്ദർശകർക്ക് നയാനന്ദ കാഴ്ചയായിരിക്കുകയാണ്. പാലക്കാട് നഗരമധ്യത്തില്‍ തന്നെയുള്ള ഈ കോട്ട ഉല്ലാസയാത്ര സംഘങ്ങളെ എന്ന പോലെ പ്രദേശവാസികളെയും ആകര്‍ഷിക്കുന്നു .
മാമലകള്‍ കൊണ്ട് പ്രകൃതിയൊരുക്കിയ സംരക്ഷണത്തിന്‍റെ ചെറുരൂപമെന്നോണമാണ് ടിപ്പുവിന്‍റെ കോട്ട. ഈ കൊച്ചു പട്ടണത്തിന് സുരക്ഷാ കവചമൊരുക്കുന്ന കോട്ട ചരിത്രസ്മൃതികളുണർത്തുന്നതും, കരിമ്പനയുടെ നാടായ പാലക്കാടിന്പൈതൃകഅടയാളവുമാണ്. മലബാറിലേക്കും കൊച്ചിയിലേക്കും പടയോട്ടം നടത്തിയ മൈസൂര്‍ രാജാവ് ഹൈദരാലിയാണ് 1766ല്‍ ഈ കോട്ട നിര്‍മ്മിച്ചത്.
പശ്ചിമ ഘട്ടത്തിന്‍റെ ഇരു വശങ്ങളിലും ആശയ വിനിമയ സൌകര്യം ഒരുക്കുക എന്നതായിരുന്നു ഈ കോട്ട നിര്‍മ്മിച്ചതിലൂടെ ഹൈദരാലി ലക്‌ഷ്യമിട്ടിരുന്നതെന്നാണ് വിശ്വസിക്കപ്പെടുന്നത്. സാധാരണഎപ്പോഴും സന്ദര്ശകരുള്ള ടിപ്പുസുൽത്താൻ കോട്ടയിൽ കർക്കിടക പെയ്ത്ത് തകർക്കുമ്പോഴും സന്ദർശകർക്ക് യാതൊരു കുറവുമില്ല. പരിസരം നന്നാക്കി സന്ദർശകരെ ആകർഷിക്കുവാന്‍ തക്കവിധത്തിൽ പുതിയ ക്രമീകരണങ്ങൾ നടത്തിയിട്ടുണ്ട്.
സന്ധ്യാ നേരങ്ങളിൽ ഇഴ ജന്തുക്കളുടെ ശല്യമുള്ളതായി സന്ദർശകർ പറയുന്നു. കോട്ടക്കകത്തും പുറത്തും തെരുവ് വിളക്കുകൾ സ്ഥാപിക്കൽ, നടവഴി വീതി കൂട്ടൽ, അപകട സാധ്യതയുള്ളപാർശ്വഭാഗങ്ങൾ സംരക്ഷിക്കുക, കോട്ടയ്ക്കകത്ത് പാർക്കും ഇരിപ്പിടങ്ങളും വിപുലമാക്കുക തുടങ്ങിയവ ഇനിയും കാര്യക്ഷമമായി നടക്കേണ്ടതുണ്ട്.