തിരുവനന്തപുരം : ലോക് ഡൗൺ പരിശോധനയുടെ പേരിൽ കുടപ്പനക്കുന്ന് സ്വദേശിക്കു നേരെ പൊലീസിന്റെ ലാത്തി പ്രയോഗം. കാലിനു പരുക്കേറ്റ ഇദ്ദേഹം വീട്ടിൽ ചികിത്സയിൽ. സ്വകാര്യ ആശുപത്രിയിൽ ജോലി നോക്കുന്ന മകളുമായി ബൈക്കിൽ വീട്ടിലേക്ക് മടങ്ങുന്നതിനിടെ പുലയനാർകോട്ടയ്ക്കു സമീപം ഇന്നലെ വൈകിട്ടാണ് സംഭവം. വാഹനങ്ങൾ നിരത്തിലിറക്കുന്നില്ലെന്ന് ഉറപ്പാക്കുന്നതിനുള്ള പൊലീസ് പരിശോധനയ്ക്കിടെയാണ് പൊലീസിന്റെ ക്രൂരത.
വാഹന സൗകര്യമില്ലാത്തതിനാൽ മകളെ ആനയറയിലെ സ്വകാര്യ ആശുപത്രിയിൽ കൊണ്ടു പോകുന്നതും തിരികെ വിളിക്കുന്നതും ഇദ്ദേഹമാണ്. ഡ്യൂട്ടി സമയം കഴിഞ്ഞ മകളെയും കൂട്ടി തിരികെ വരുന്നതിനിടെ വളവിൽ പൊലീസ് കൈ കാണിച്ചു.
വാഹനം നിർത്തുന്നതിനിടെയാണ് പൊലീസുകാരൻ ലാത്തി വച്ച് ഇദ്ദേഹത്തിന്റെ കാലിൽ ആഞ്ഞ് അടിച്ചത്. കണ്ടു നിന്ന എസ്ഐ ഉടൻ പ്രശ്നത്തിൽ ഇടപെട്ടു. വീട്ടിലെത്തിയപ്പോഴേക്ക് കാൽ നീരു വന്നു വീർത്ത നിലയിലായി.