അഹമ്മദാബാദ് : യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും ഭാര്യ മെലനിയയും മഹാത്മാ ഗാന്ധിയുടെ സബർമതി ആശ്രമം സന്ദർശിച്ചു. ചർക്കയിൽ നൂൽ നൂറ്റു. വിമാനത്താവളത്തിൽനിന്ന് മൊട്ടേര സ്റ്റേഡിയത്തിലേക്കുള്ള ട്രംപിന്റെ റോഡ് ഷോയ്ക്കിടെയാണ് ആശ്രമത്തിലേക്ക് എത്തിയത്. വിമാനത്താവളത്തിൽനിന്ന് 22 കിലോമീറ്റർ അകലെയാണ് സ്റ്റേഡിയം.
വിവിധ ഇനം കലാരൂപങ്ങളാണ് വഴിനീളെ ഒരുക്കിയിരിക്കുന്നത്. ട്രംപിന്റെയും മോദിയുടെയും ഫ്ലക്സുകളും തോരണങ്ങളും നിറച്ച് വർണാഭമായാണ് അഹമ്മദാബാദ് ഒരുങ്ങിയിരിക്കുന്നത്. മൊട്ടേരയിലെ സർദാർ വല്ലഭായ് പട്ടേൽ സ്റ്റേഡിയത്തിൽ വിവിധ ഇനം കലാപരിപാടികൾ അരങ്ങേറുകയാണ്. ഇവിടേക്ക് രാവിലെ മുതൽ ജനം ഒഴുകിയെത്തിയിരുന്നു.
ചൈന, പാക്കിസ്ഥാൻ എന്നീ അയൽ രാജ്യങ്ങൾ മാത്രമല്ല, വികസിത രാജ്യങ്ങളും ട്രംപിന്റെ സന്ദർശനത്തെ ആകാംക്ഷയോടെയാണ് വീക്ഷിക്കുന്നത്. ചൊവ്വാഴ്ചയാണ് നിർണായക നയതന്ത്ര ചർച്ചകൾ. 1.05നാണ് മൊട്ടേര സ്റ്റേഡിയത്തിൽ ‘നമസ്തേ ട്രംപ്’ പരിപാടി. തുടർന്ന ആഗ്രയിലെത്തി താജ് മഹൽ സന്ദർശിച്ച ശേഷം ഡൽഹിയിലേക്ക് തിരിക്കും.