വാഷിങ്ടൻ : ഇറാന്റെ ഖുദ്സ് ഫോഴ്സ് കമാൻഡർ ജനറല്‍ ഖാസിം സുലൈമാനിക്കെതിരായ യുഎസ് ആക്രമണത്തിന്റെ കൂടുതൽ വിവരങ്ങള്‍ പുറത്തുവിട്ട് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ആകാശത്ത് ക്യാമറ നിരീക്ഷണത്തിൽ കൗണ്ട് ഡൗൺ ഉൾപ്പെടെ നടത്തി ‘ബൂം’ മുഴക്കത്തോടെയായിരുന്നു സുലൈമാനിയുടെയും സംഘത്തിന്റെയും അവസാനമെന്ന് ട്രംപ് പറഞ്ഞു. സുലൈമാനിക്കെതിരായ യുഎസ് നീക്കം നടന്നത് എങ്ങനെയാണെന്നു വിശദമായിത്തന്നെ വെള്ളിയാഴ്ച ട്രംപ് വ്യക്തമാക്കിയിട്ടുണ്ട്.
വെള്ളിയാഴ്ച രാത്രി ട്രംപിന്റെ വസതിയിൽ നടന്ന റിപ്പബ്ലിക്കൻ പാർട്ടി യോഗത്തിലായിരുന്നു യുഎസ് പ്രസിഡന്റിന്റെ വാക്കുകൾ. സുലൈമാനി നമ്മുടെ രാജ്യത്തെക്കുറിച്ചു മോശം കാര്യങ്ങളാണു പറഞ്ഞത്. യുഎസിനെ അക്രമിക്കാൻ പോകുകയാണെന്ന് സുലൈമാനി പറഞ്ഞു. നമ്മുടെ ജനങ്ങളെ വധിക്കുമെന്നു ഭീഷണിപ്പെടുത്തി. നോക്കൂ, എത്രയാണ് ഇങ്ങനെ കേട്ടുകൊണ്ടിരിക്കുക– ട്രംപ് പ്രതികരിച്ചു.
ഓപറേഷനെക്കുറിച്ചു സൈന്യം എങ്ങനെയാണു വിവരങ്ങൾ നൽകിയതെന്നും യുഎസ് പ്രസിഡന്റ് വിശദീകരിച്ചു. സൈനിക ഉദ്യോഗസ്ഥർ തല്‍സമയം വിവരങ്ങൾ കൈമാറിയിരുന്നു. അവരെല്ലാം ഒരുമിച്ചാണെന്നാണു സൈനികർ പറഞ്ഞത്. അവർക്ക് രണ്ട് മിനിറ്റും 11 സെക്കന്റും ബാക്കിയുണ്ട്. സുരക്ഷയുള്ള കാറിലാണു യാത്ര ചെയ്യുന്നത്. ഒരു മിനിറ്റ് ബാക്കി, 30 സെക്കന്റ്, പത്ത്, ഒമ്പത്, എട്ട്..... പെട്ടെന്നൊരു മുഴക്കം, സർ, അവർ മരിച്ചു– സൈന്യത്തില്‍നിന്നു ലഭിച്ച സന്ദേശം ഇങ്ങനെയായിരുന്നെന്ന് ട്രംപ് വിശദീകരിച്ചു.
യുഎസ് ആക്രമണം ലോകത്തെ നടുക്കിയതായും ട്രംപ് പ്രതികരിച്ചു. എന്നാൽ ശക്തമായ നീക്കംതന്നെ സുലൈമാനിക്കെതിരെ വേണമായിരുന്നു. കാരണം ആയിരക്കണത്തിന് യുഎസ് പൗരന്മാരുടെ ജീവൻ നഷ്ടമാകാൻ കാരണം സുലൈമാനിയാണെന്നും യുഎസ് പ്രസിഡന്റ് പ്രതികരിച്ചു.