തിരുവനന്തപുരം: ശബരിമലയില്‍ പ്രവേശിക്കാനെത്തുമെന്ന് അറിയിച്ച ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായിക്ക് പിന്നില്‍ ആരെന്ന് പകല്‍പോലെ വ്യക്തമാണെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ശബരിമലയില്‍ പ്രവേശിക്കാനെത്തുന്ന തന്‍റെ ചെലവുകള്‍ വഹിക്കണമെന്നും പ്രത്യേക സുരക്ഷ ഏര്‍പ്പെടുത്തണമെന്നുമാവശ്യപ്പെട്ട് തൃപ്തി സര്‍ക്കാരിന് കത്തയച്ചിരുന്നു. എന്നാല്‍ പ്രത്യേക സുരക്ഷ ഒരുക്കാനാകില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കുകയും ചെയ്തിരുന്നു.
ശബരിമലയിൽ യുവതികളെ എങ്ങനെയെങ്കിലും പ്രവേശിപ്പിക്കണമെന്ന വാശി സർക്കാരിനോ ഇടതുമുന്നണിയ്ക്കോ ഇല്ല. ഇന്നത്തെ സർവകക്ഷി യോഗത്തിൽ മുഖ്യമന്ത്രി ഇക്കാര്യം അർത്ഥശങ്കയ്ക്ക് ഇടയില്ലാതെ വ്യക്തമാക്കിയതാണ്. യുവതികളെ ശബരിമലയിലേക്ക് കൊണ്ടുപോകാൻ സർക്കാരോ എൽഡിഎഫോ ഒന്നും ചെയ്തിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സുപ്രീംകോടതി ഭരണഘടനാ ബഞ്ചിന്റെ വിധിക്കെതിരെ സർക്കാരിന് നിലപാടെടുക്കാനാകില്ലെന്ന് എല്ലാവരും സമ്മതിക്കുന്നതാണ്. പ്രശ്നങ്ങൾ ഒഴിവാക്കി ക്രമീകരണമുണ്ടാക്കാൻ വേണ്ട കാര്യങ്ങൾ ദേവസ്വം ബോർഡ് ആലോചിക്കുമെന്നും കടകംപള്ളി ഫേസ്ബുക്കില്‍ കുറിച്ചു.