അങ്കാറ: തുർക്കിയിലെ തീരനഗരമായ ഇസ്മിറിൽ ഭൂചലനത്തിൽ തകർന്ന കെട്ടിടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്ന രണ്ടു പെൺകുട്ടികളെ തിങ്കളാഴ്ച രക്ഷപ്പെടുത്തി. വെള്ളിയാഴ്ചയുണ്ടായ ഭൂകമ്പത്തിൽ മരണസംഖ്യ 81ആയി ഉയർന്നു.
കഴിഞ്ഞ ദിവസം രാത്രി കൂടുതൽ മൃതദേഹങ്ങൾ കണ്ടെടുത്തതായി സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി. തുർക്കിയിലെ മൂന്നാമത്തെ വലിയ നഗരമാണ് ഇസ്മിർ. ഭൂകമ്പത്തിൽ ആയിരത്തിലധികം പേർക്ക് പരിക്കുപറ്റിയിട്ടുണ്ട്. 58 മണിക്കൂറുകൾക്കുശേഷമാണ് 14 വയസ്സുള്ള ഇദിൽ സിറിൻ എന്ന കുട്ടിയെ അവശിഷ്ടങ്ങൾക്കടിയിൽനിന്ന് കണ്ടെടുത്തത്.
സിറിെൻറ എട്ടുവയസ്സുള്ള സഹോദരി ഐപക് മരണത്തിന് കീഴടങ്ങി. ഈ രക്ഷാപ്രവർത്തനം പൂർത്തിയായി ഏഴുമണിക്കൂറിന് ശേഷമാണ് മൂന്ന് വയസ്സുള്ള എലിഫ് പെരിൻസെക് എന്ന കുഞ്ഞിനെ കണ്ടെടുത്തത്.