ബംഗളൂരു : കൊവിഡ് ലക്ഷണങ്ങളുമായി ബംഗളൂരുവിൽ മധ്യവയസ്‌കൻ മരിച്ചു. രോഗലക്ഷണങ്ങളെ തുടർന്ന് പതിനെട്ട് ആശുപത്രികളിലാണ് രോഗി ചികിത്സയ്ക്കായി സമീപിച്ചത്. എന്നാൽ ഐസിയുവിന്റെയോ ബെഡുകളുടേയോ അപര്യാപ്തത മൂലം വ്യക്തിയെ ആശുപത്രിക്കാർ വീട്ടിലേക്ക് മടക്കി അയക്കുകയായിരുന്നു.
ബംഗളൂരു സിറ്റിയിലെ നഗരഥ്‌പേട്ട് സ്വദേശിക്കാണ് ഈ ദുർവിധി ഉണ്ടായിരിക്കുന്നത്. ശ്വാസതടസത്തെ തുടർന്ന് ബന്ധുക്കൾ ഒരു അംബുലൻസ് വിളിച്ച് ഇദ്ദേഹത്തെയും കൊണ്ട് നിരവധി ആശുപത്രികളിൽ പോയി. സർക്കാർ ആശുപത്രികൾക്ക് പുറമെ അപോളോ, ഫോർട്ടിസ്, മണിപ്പാൽ അടക്കമുള്ള സ്വകാര്യ ആശുപത്രികളെയും ഇവർ സമീപിച്ചു. എന്നാൽ പലകാരണങ്ങളാൽ രോഗിയെ സ്വീകരിക്കാൻ ആശുപത്രി അധികൃതർ തയാറായില്ല.
ഒടുവിൽ നിരാശരായി വീട്ടിലെത്തിയ രോഗിയുടെ അനന്തരവൻ ഒരു ഓക്‌സിജൻ സിലിണ്ടർ സംഘടിപ്പിച്ച് രോഗിക്ക് നൽകുകയായിരുന്നു. ഒപ്പം സ്രവ സാമ്പിൾ ഒരു പ്രൈവറ്റ് ലാബിലെത്തിച്ച് പരിശോധനയ്ക്കായും നൽകി.
രോഗിയുടെ ആരോഗ്യ നില വീണ്ടും ഗുരുതരമായ സാഹചര്യത്തിൽ ഏറെ പരിശ്രമങ്ങൾക്കൊടുവിൽ ബൗറിംഗ് ആശുപത്രി രോഗിയെ പ്രവേശിപ്പിക്കാൻ തയാറായി. എന്നാൽ വെന്റിലേറ്ററിൽ കിടത്തി പത്ത് മിനിറ്റുകൾക്കകം തന്നെ ഇദ്ദേഹം മരണത്തിന് കീഴടങ്ങുകയായിരുന്നു.