തിരുവനന്തപുരം: ഖത്തറിൽ നിന്നും തലസ്ഥാനത്ത് വിമാനമിറങ്ങിയ സ്ത്രീക്ക് വിമാനത്താവളത്തിലെ ഹെൽപ് ഡെസ്ക് ഇൻസ്റ്റിറ്റ്യൂഷനൽ ക്വാറന്റീൻ അനുവദിച്ചില്ലെന്നു പരാതി. കൂടാതെ വിമാനത്താവളത്തിൽ നിന്നും അർധരാത്രിയിൽ ഇറക്കി വിട്ടതായും ആരോപണം. നെടുമങ്ങാട് ആനാട് വഞ്ചുവം സ്വദേശി താജുന്നിസയ്ക്കാണ് വിമാനത്താവളത്തിൽ അവഗണന നേരിടേണ്ടി വന്നത്.
ഒടുവിൽ ഇവർക്ക് ഇൻസ്റ്റിറ്റ്യൂഷനൽ ക്വാറന്റീൻ സൗകര്യം ഒരുക്കി നൽകിയത് നെടുമങ്ങാട് ആനാട് പഞ്ചായത്ത് . അതിനിടയിൽ മണിക്കൂറുകളോളം വിമാനത്താവളത്തിലും പുറത്തും ഒറ്റയ്ക്ക് കഴിയേണ്ടി വന്നതായും താജുന്നിസ പറയുന്നു. മറ്റു യാത്രക്കാരും അവഗണിച്ചതായി ഇവർ പറഞ്ഞു.
ഖത്തറിൽ നിന്നും ശനിയാഴ്ചയാണ് വൈകിട്ട് ആറേമുക്കാലോടെയാണ് ഇവർ വിമാനമിറങ്ങിയത്. പരിശോധനകൾ പൂർത്തിയാക്കി പുലർച്ചെ മൂന്നിന് പുറത്തിറങ്ങി. വീട്ടിൽ ക്വാറന്റീൻ സൗകര്യമില്ലെന്ന കാര്യം ഇവിടെയുള്ള ഹെൽപ് ഡെസ്കിൽ അറിയിച്ചു. എന്നാൽ സർക്കാർ ക്വാറന്റീൻ ഇല്ലെന്നും ഇവിടെ നിൽക്കാതെ പുറത്ത് പോകാനും അധികൃതർ ആവശ്യപ്പെട്ടതായി ഇവർ പറയുന്നു.
പിന്നാലെ അധികൃതർ ബസിൽ കയറ്റി വിമാനത്താവളത്തിന് പുറത്ത് എത്തിച്ചു. നിങ്ങളുടെ സ്ഥലത്തേക്ക് ടാക്സി പിടിച്ചു പോയി വീട്ടിൽ ക്വാറന്റീനിൽ കഴിയാൻ ആവശ്യപ്പെട്ടു. ബന്ധുവിനെ വിളിക്കാൻ ഫോൺ നൽകാൻ തയാറായില്ലെന്നു താജുന്നിസ ആരോപിച്ചു.
ഒരുപാട് നേരം കാത്ത് നിന്നിട്ടും സഹായം ലഭിക്കാതെ വന്നതോടെ സ്വന്തമായി ഫോണില്ലാത്ത ഇവർ മറ്റൊരാളിന്റെ ഫോണിൽനിന്ന് പോത്തൻകോട് ഉള്ള ബന്ധുവിനെ വിളിച്ച് പോത്തൻകോട് കുടുംബ വീട്ടിൽ ക്വാറന്റീൻ സൗകര്യം ഇല്ലാത്തതതിനാൽ വഞ്ചുവത്തെ ബന്ധു വീട്ടിൽ പോകുകയാണെന്ന് അറിയിച്ചു. നെടുമങ്ങാട് കരിപ്പൂരിലേക്ക് വരുന്ന മറ്റൊരാളുമായി ചേർന്ന് ടാക്സി പിടിച്ച് ഇവർ വഞ്ചുവത്ത് എത്തി. എയർപോർട്ടിൽ എത്തിയ പിപിഇ കിറ്റ് സംവിധാനത്തോടെ ബന്ധുവീട്ടിൽ എത്തിയെങ്കിലും ഇവിടെയും ക്വാറന്റീൻ സൗകര്യം ഉണ്ടായിരുന്നില്ല.
പോത്തൻകോട് ഉള്ള ബന്ധുവിനെ വീണ്ടും വിളിച്ചപ്പോൾ ആനാട് പഞ്ചായത്ത് അധികൃതരെ വിവരം അറിയിച്ചിട്ടുണ്ടെന്നും അവർ ഇൻസ്റ്റിറ്റ്യൂഷനൽ ക്വാറന്റീൻ സൗകര്യം ഒരുക്കിയതായും അറിയിച്ചു. പിന്നാലെ ആംബുലൻസ് എത്തി ഇവരെ വെള്ളനാട് ക്വാറന്റീൻ കേന്ദ്രത്തിലേക്കു മാറ്റി. മൂന്ന് മാസം മുൻപ് ഖത്തറിൽ എത്തിയതാണ് താജുന്നിസ.