ഡൽഹി : തിരുവന്തപുരം, കോഴിക്കോട് വിമാനത്താവളങ്ങളിൽ സുരക്ഷ ഉറപ്പാക്കാൻ മതിയായ സംവിധാനങ്ങളില്ലെന്നു പാർലമെന്ററി സമിതി. സ്ഫോടക വസ്തുക്കള്‍ കണ്ടെത്താന്‍ സംഘമില്ല. അത്യാവശ്യ ഉപകരണങ്ങളുമില്ല. വിമാനത്താവളത്തിന്റെ സുരക്ഷ ചുമതലയുള്ള സിഐഎസ്എഫിനും അത്യാവശ്യ ഉപകരണങ്ങളില്ല. ഗൗരവമേറിയ സാഹചര്യമാണു രണ്ടിടത്തുമെന്ന് ആഭ്യന്തര കാര്യങ്ങള്‍ക്കായുള്ള പാര്‍ലമെന്ററി സമിതി കണ്ടെത്തി.
ആനന്ദ് ശർമ്മ അധ്യക്ഷനായിട്ടുള്ള ആഭ്യന്തര കാര്യങ്ങൾക്കായുള്ള പാർലമെന്ററി സമിതിയാണു രാജ്യസഭയിൽ ഇതുമായി ബന്ധപ്പെട്ട റിപ്പോർട്ട് നൽകിയത്. രാജ്യത്തെ വിമാനത്താവളങ്ങളിൽ സ്ഫോടക വസ്തുക്കള്‍ കണ്ടെത്തുകയും നിർവീര്യമാക്കുകയും ചെയ്യേണ്ടത് വളരെ അടിയന്തരമായി നടപ്പാക്കേണ്ട ഒരു സാഹചര്യമുണ്ട്. കാരണം വലിയ സുരക്ഷാ വെല്ലുവിളികൾ രാജ്യത്തെ വിമാനത്താവളങ്ങൾ നേരിടുന്നുണ്ട്.
അടിയന്തരമായി സ്ഫോടക വസ്തുക്കൾ കണ്ടെത്താനും നിർവീര്യമാക്കാനും പതിനെട്ടു വിമാനത്താവളങ്ങളെ തിരഞ്ഞെടുത്തിട്ടുണ്ട്. കോഴിക്കോട്, തിരുവനന്തപുരം, കൊച്ചി എന്നീ വിമാനത്താവളങ്ങളും ലിസ്റ്റിൽ ഇടം പിടിച്ചിരുന്നു.
കേരളത്തിലെ വിമാനത്താവളങ്ങളിൽ െകാച്ചിയിൽ മാത്രമാണു കൃത്യമായ നിർദേശങ്ങൾ അനുസരിച്ചു കാര്യങ്ങൾ ക്രമീകരിക്കുകയോ സിഐഎസ്എഫിന് പ്രവർത്തന സജ്ജമാകാനോ കഴിഞ്ഞിട്ടുള്ളത്.