പോത്തൻകോട്: അബുദാബിയിൽ ഇത്തിഹാദ് എയർവെയ്സിന്റെ വ്യാജ നിയമന ഉത്തരവും വീസയും നൽകി കോടികൾ തട്ടിപ്പ് നടത്തിയ സംഭവത്തിൽ പ്രതി മുദാക്കൽ ഇളമ്പ പൊയ്കമുക്ക് സുധീഷ് വിലാസത്തിൽ എസ്. രതീഷ് (40) നെ മംഗലപുരം പൊലീസ് അറസ്റ്റ് ചെയ്തു. 10 ലക്ഷം തട്ടിച്ചു എന്ന ഇടുക്കി സ്വദേശി അൽ അമീന്റെ പരാതിയിലാണ് രതീഷിന്റെ അറസ്റ്റ്.
പൊലീസ് പറയുന്നത് ഇങ്ങനെ :
വിവിധ സ്ഥലങ്ങളിൽ ഷീജ എന്ന സ്ത്രീയോടൊപ്പം വാടകയ്ക്ക് താമസിച്ചായിരുന്നു തട്ടിപ്പ്. ആദ്യം സ്ഥലവാസികളുമായി സൗഹൃദം സ്ഥാപിക്കും. അതിനു ശേഷം അബുദാബിയിലെയും മറ്റും എയർപോർട്ടുകളിൽ ഉയർന്ന ശമ്പളത്തിൽ ജോലി വാഗ്ദാനം ചെയ്തുകൊണ്ട് സമൂഹമാധ്യമങ്ങളിലൂടെയും ഏജന്റുമാർ വഴിയും പ്രചാരണം നടത്തും.
സമീപിക്കുന്നവരെ കൃത്രിമം കാട്ടിയ വിസിറ്റിങ് വിസയും വ്യാജ നിയമന ഉത്തരവും കാണിച്ച് പറഞ്ഞ് വിശ്വസിപ്പിച്ച് അവർ കൊണ്ടു വന്ന മുദ്രപത്രത്തിൽ കരാർ എഴുതിയ ശേഷം നേരിട്ടും ബാങ്ക് അക്കൗണ്ട് വഴിയും പണം കൈപ്പറ്റുകയായിരുന്നു. പലരിൽ നിന്നും പണം കൈപ്പറ്റി കഴിഞ്ഞാൽ അവിടെ നിന്നും ഉടൻ താമസ സ്ഥലം മാറുകയാണ് പതിവ്.
തിരുവനന്തപുരം, ഇടുക്കി ജില്ലകളിലാണ് കൂടുതൽ തട്ടിപ്പു നടത്തിയിട്ടുള്ളത്. 2008ൽ കള്ളനോട്ട് കേസിൽ ആറ്റിങ്ങൽ സ്റ്റേഷനിലും വേളാവൂർ കിണറ്റുമുക്ക് മത്തനാട് മറ്റൊരാളുടെ വസ്തു കാണിച്ച് പണം തട്ടിയെടുത്ത കേസിലും പ്രതിയാണ് രതീഷ്.
ഇയാൾ പന്തളത്ത് ഒരു ഡോക്ടറുടെ ഉടമസ്ഥതയിലുള്ള വീട് വാടകയ്ക്കെടുത്ത് ഒളിവിൽ കഴിയവെയാണ് പിടിയിലാകുന്നത്. മംഗലപുരം എസ്എച്ച്ഒ എച്ച്.എൽ സജീഷ്, എഎസ്ഐമാരായ ജയൻ, ഫ്രാങ്ക്ളിൻ, സിപിഒ ശ്രീജിത്ത് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടുകയത്.