തിരുവനന്തപുരം: നയതന്ത്ര ബാഗേജിലൂടെ സ്വർണം കടത്തിയ കേസ് ബെംഗളൂരുവിലേക്കു മാറ്റണമെന്ന എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) ട്രാൻസ്ഫർ ഹർജിക്കെതിരെ കേരളം സുപ്രീം കോടതിയിൽ.
ആഭ്യന്തര വകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറി ഡോ. വി.വേണു ഐഎഎസാണ് കോടതിയെ സമീപിച്ചത്. ഒക്ടോബർ പത്തിനാണ് ഇഡിയുടെ ഹർജി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് പരിഗണിക്കുന്നത്. വിചാരണ ബെംഗളൂരുവിലേക്കു മാറ്റണമെന്ന് ജൂലൈയിലാണ് ഇഡി ആവശ്യപ്പെട്ടത്.
ഇഡി ഫയൽ ചെയ്ത ട്രാന്‍സ്ഫർ പെറ്റീഷനിൽ സരിത്, സന്ദീപ്, സ്വപ്ന എന്നിവരാണ് എതിർകക്ഷികൾ. സംസ്ഥാന സർക്കാരിനെതിരെ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ചതിനെ തുടർന്നാണ് കേസിൽ കക്ഷി ചേരാൻ സർക്കാർ അപേക്ഷ നൽകിയത്.
വിചാരണ കേരളത്തിനു പുറത്തേക്കു മാറ്റാൻ തക്കതായ കാരണങ്ങൾ ചൂണ്ടിക്കാട്ടാൻ ഇഡിക്കു കഴിഞ്ഞിട്ടില്ലെന്ന് കേരളം ഹർജിയിൽ ചൂണ്ടിക്കാട്ടി. വിചാരണ കേരളത്തിനു പുറത്തേക്കു മാറ്റിയാൽ അത് സംസ്ഥാനത്തെ ഭരണ നിർവഹണത്തെയും ജുഡീഷ്യറിയുടെ വിശ്വാസ്യതയെയും ബാധിക്കുമെന്നും കേരളം ചൂണ്ടിക്കാട്ടി.