ജൊഹാനസ്ബർഗ് : പരമ്പരയായും ഏകദിനമായും തുടര്‍ച്ചയായ 7 മത്സരങ്ങളില്‍ ആറിലും ഇന്ത്യയോട് തോറ്റ് തൊപ്പിയിട്ടാണ് ദക്ഷിണാഫ്രിക്കയുടെ നടപ്പ് .
ഇന്നുവരെയുള്ള കളിവച്ച് അടുത്ത കാലത്തൊന്നും അതിനു മാറ്റമുണ്ടാകുമെന്നും കരുതുക വയ്യ . ഇടയ്ക്കൊന്നു ജയിച്ചെന്ന് കരുതി അതിനെ ഒരു ജയമായി കാണാനും വയ്യ . മഴ ചതിച്ചപ്പോള്‍ കൊഹ്‌ലിപ്പടയ്ക്ക് സംഭവിച്ച ഒരബദ്ധം മാത്രം.
പരമ്പരയിലെ നാണക്കേട് മായുംമുന്‍പാണ് ട്വന്റി20യിലെ ആദ്യ മല്‍സരത്തിലും കൊഹ്‌ലിയും ടീമും മിന്നും ജയം കരസ്ഥമാക്കിയത് . ദക്ഷിണാഫ്രിക്കയ്ക്ക് ഇപ്പോള്‍ ഒരു കൊഹ്‌ലിയുടെ ആവശ്യം ഉണ്ടെന്നു തോന്നുന്നില്ല .
ഇന്ന് നിന്ന നില്‍പ്പില്‍ അഞ്ച് വിക്കറ്റുകളാണ് ഭുവനേശ്വര്‍ കുമാര്‍ പിഴുതെറിഞ്ഞത് . ഭുനനേശ്വറിന്റെ ആ മാസ്മരിക പ്രകടനമാണു ഇന്ന് ദക്ഷിണാഫ്രിക്കയെ തകർത്തുവിട്ടത്.
ഒന്നാം ട്വന്റി20യിൽ 28 റൺസിനാണ് ഇന്ത്യയുടെ ജയം. ആദ്യം ബാറ്റു ചെയ്ത ഇന്ത്യ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 203 റൺസെടുത്തു. മറുപടിയായി ദക്ഷിണാഫ്രിക്കയ്ക്ക് ഒൻപതു വിക്കറ്റ് നഷ്ടത്തിൽ 175 റൺസെടുക്കാനെ സാധിച്ചുള്ളു.
50 പന്തുകളിൽ 70 റൺസുമായി ആദ്യ ട്വന്റി20 അർധ സെഞ്ചുറി നേടിയ റീസ ഹെൻറിക്സിന്റെ മികവില്‍ നല്ല തുടക്കം കുറിച്ചെങ്കിലും കാര്യമില്ലാതായി . കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന ദക്ഷിണാഫ്രിക്കൻ കളിക്കാരെ ഒന്നിന് പിന്നാലെ ഒന്നായി ഭുവനേശ്വര്‍ പായിച്ചുകൊണ്ടിരുന്നു .
സ്മുട്സ് (ഒൻപത് പന്തിൽ 14), ജെ.പി. ഡുമിനി (ഏഴു പന്തിൽ മൂന്ന്), ഡേവിഡ് മില്ലർ (അഞ്ച് പന്തിൽ ഒൻപത്), ബഹർദിയാൻ (27 പന്തിൽ 39), ക്ലാസൻ (എട്ടു പന്തിൽ 16), പെഹ്‍ലുക്വായോ (എട്ടു പന്തിൽ 13), ക്രിസ് മോറിസ് (പൂജ്യം), പീറ്റേഴ്സൺ (രണ്ട്) എന്നിങ്ങനെയാണു പുറത്തായ ദക്ഷിണാഫ്രിക്കൻ താരങ്ങളുടെ സ്കോറുകൾ.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്കയുടെ ആദ്യ വിക്കറ്റു വീഴുന്നത് 29–ാം റൺസിലാണ്. ജെ.ജെ. സ്മുട്ട്സ്, ശിഖർ ധവാനു ക്യാച്ച് നല്‍കി പുറത്തേക്ക്. ക്യാപ്റ്റൻ ജെ.പി. ഡുമിനി മൂന്നു റൺസ് മാത്രമെടുത്തു പുറത്തായി.
പാണ്ഡ്യയുടെ പന്തില്‍ ധവാന് ക്യാച്ച് നൽകി ഡേവിഡ് മില്ലറും മടങ്ങി. തൊട്ടുപിന്നാലെയെത്തിയ ഫര്‍ഹാൻ ബഹര്‍ദിയാൻ, അർധ സെഞ്ചുറി നേടിയ റീസ ഹെൻറിക്സിനെ കൂട്ടുപിടിച്ച് നടത്തിയ രക്ഷാപ്രവർത്തനം ദക്ഷിണാഫ്രിക്കൻ സ്കോർ ഉയർത്തി