ബെംഗളൂരു: ട്വിറ്റർ ഇന്ത്യ എംഡിക്കെതിരായ യുപി പോലീസിന്‍റെ നടപടികൾ താല്‍കാലികമായി തടഞ്ഞ് കർണാടക ഹൈകോടതി. ഗാസിയാബാദ് വീഡിയോ കേസില്‍ വിളിച്ചു വരുത്തി ചോദ്യം ചെയ്യാനുള്ള പോലീസിന്‍റെ നടപടിക്കെതിരെ എംഡി മനീഷ് മഹേശ്വരി നല്‍കിയ റിട്ട് ഹർജിയാണ് കർണാടക ഹൈക്കോടതിയുടെ സിംഗിൾ ബഞ്ച് ഇന്ന് പരിഗണിച്ചത്.
ചോദ്യം ചെയ്യലിനായി മനീഷ് മഹേശ്വരി ഗാസിയാബാദിലേക്ക് പോകേണ്ടതില്ലെന്നും ഓണ്‍ലൈനിലൂടെ ഹാജരായാല്‍ മതിയെന്നും കോടതി ഉത്തരവിട്ടു. കൂടുതല്‍ പരിഗണനകള്‍ ആവശ്യമാണെന്നും ജൂണ്‍ 29-ലേക്ക് കേസ് മാറ്റിവെച്ചതായും കോടതി അറിയിച്ചു. അതുവരെ ട്വിറ്റര്‍ എംഡിക്കെതിരെ അറസ്റ്റടക്കമുള്ള നടപടികളിലേക്ക് കടക്കരുതെന്നും കോടതി യുപി പോലീസിനോട് നിര്‍ദേശിച്ചിട്ടുണ്ട്. ജസ്റ്റിസ് ജി.നരേന്ദ്രന്റേതാണ് ഉത്തരവ്.
ഗാസിയാബാദിലെ വൃദ്ദന്‍റെ വിവാദ വീഡിയോ ട്വിറ്ററില്‍ പ്രചരിച്ചതുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത കേസില്‍ യുപി പോലീസ് മനീഷ് മഹേശ്വരിയോട് ഇന്ന് ഹാജരാകാനാണ് നോട്ടീസ് നല്‍കിയിരുന്നത്. ഇടക്കാല സംരക്ഷണം നല്‍കുന്നതിനെ എതിര്‍ത്ത യുപി പോലീസ് ഇത് മുന്‍കൂര്‍ ജാമ്യത്തിന് തുല്യമാണെന്ന് വാദിച്ചു.