ഡല്‍ഹി: റിയൽ എസ്റ്റേറ്റ് കമ്പനിയായ സൂപ്പർടെക്കിന് വൻ തിരിച്ചടിയായി സുപ്രീംകോടതി വിധി. നോയിഡയിലെ ഒരു ഭവന നിർമ്മാണ പദ്ധതിയിൽ കമ്പനി നിർമ്മിച്ച 40 നിലകളുള്ള രണ്ട് കെട്ടിടങ്ങൾ പൊളിക്കാൻ സുപ്രീം കോടതി ചൊവ്വാഴ്ച ഉത്തരവിട്ടു.
നോയിഡ അതോറിറ്റിയുടെയും സൂപ്പർടെക്കിന്റെയും ഉദ്യോഗസ്ഥർ തമ്മിലുള്ള ഒത്തുകളിയുടെ ഫലമായാണ് ഈ കെട്ടിടങ്ങളുടെ നിർമ്മാണമെന്ന് സുപ്രീം കോടതി ചൊവ്വാഴ്ച വിധി പ്രസ്താവിച്ചു. ബിൽഡറുമായി ഒത്തുചേർന്ന് നോയിഡ അതോറിറ്റി ടവറുകൾക്ക് അനുമതി നൽകിയതായി കോടതി പറഞ്ഞു.
ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡിന്റെ നേതൃത്വത്തിലുള്ള ബെഞ്ചിന്റെതാണ് വിധി. നോയിഡ സെക്ടർ -93 ലെ ആയിരത്തോളം ഫ്ലാറ്റുകൾ അടങ്ങുന്ന ഇരട്ട ടവറുകൾ മാനദണ്ഡങ്ങൾ ലംഘിച്ചാണ് നിർമ്മിച്ചതെന്നും രണ്ട് മാസത്തിനുള്ളിൽ സ്വന്തം ചെലവിൽ സൂപ്പർടെക് കെട്ടിടങ്ങള്‍ പൊളിക്കണമെന്നും കോടതി ഉത്തരവിട്ടു . ഇതോടൊപ്പം, ഈ ഇരട്ട ടവറുകളിലുള്ള എല്ലാ ഫ്ലാറ്റ് ഉടമകൾക്കും 12% പലിശ സഹിതം തുക തിരികെ നൽകാൻ സൂപ്പർടെക്കിനോട് സുപ്രീം കോടതി ഉത്തരവിട്ടു.
അലഹബാദ് ഹൈക്കോടതിയുടെ 2014 ലെ വിധി ബെഞ്ച് ശരിവയ്ക്കുകയും ഒരു വിദഗ്ദ്ധ സമിതിയുടെ മേൽനോട്ടത്തിൽ ടവറുകൾ പൊളിക്കാൻ സൂപ്പർടെക്കിനോട് നിർദ്ദേശിക്കുകയും ചെയ്തു. അനധികൃത നിർമ്മാണത്തിനെതിരായ പോരാട്ടത്തിന് നേതൃത്വം നൽകിയ റെസിഡന്റ് വെൽഫെയർ അസോസിയേഷന് രണ്ട് കോടി രൂപ നൽകിയതിനു പുറമേ, രണ്ട് മാസത്തിനുള്ളിൽ എല്ലാ ഫ്ലാറ്റ് ഉടമകൾക്കും തുക തിരികെ നൽകാൻ കോടതി കമ്പനിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.