ആലപ്പുഴ: കലവൂരിലെ പെട്രോൾ പമ്പ് ജീവനക്കാരനിൽ നിന്ന് 13.63 ലക്ഷം രൂപ കവർന്ന കേസിലെ പ്രതികൾ അറസ്റ്റിൽ. കലവൂർ സ്വദേശി രണവ് ലാൽ പ്രതാപ്, മുഹമ്മ സ്വദേശി ആഷിഖ് എന്നിവരെയാണ് മണ്ണഞ്ചേരി പൊലീസ് പിടികൂടിയത്. സംഭവം നടന്ന് മൂന്ന് മാസത്തിന് ശേഷമാണ് പ്രതികൾ അറസ്റ്റിലായത്.
കഴിഞ്ഞ ഏപ്രിൽ 26നായിരുന്നു സംഭവം. കലവൂരിലെ നടേശ് ഫ്യൂവൽസിൽ നിന്ന് ജീവനക്കാരൻ ബാങ്കിൽ അടയ്ക്കാൻ സൈക്കിളിൽ കൊണ്ടു പോയ പണമാണ് കവർന്നത്. പമ്പിന് സമീപം രാവിലെ മുതൽ കാത്ത് നിന്ന പൾസർ ബൈക്കിലെത്തിയ രണ്ട് ചെറുപ്പക്കാരായിരുന്നു പണം തട്ടിയെടുത്ത് കടന്നത്. പ്രതികൾ മാസ്ക് ധരിച്ചത് അന്വേഷണത്തെ സങ്കീർണമാക്കി. കോവിഡ് നിയന്ത്രണങ്ങളും തടസമായി. ഒടുവിൽ രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിലാണ് സമീപ പ്രദേശങ്ങളിൽ നിന്നുള്ള ചെറുപ്പക്കാർ പിടിയിലാകുന്നത്.
അറസ്റ്റിലായ പ്രതികൾ രണവൽ പ്രതാപനും ആഷിഖും സ്ഥിരം കുറ്റവാളികളാണ്. പിടിച്ചുപറി, വധശ്രമം , മയക്ക് മരുന്ന് ഉപയോഗം തുടങ്ങി ജില്ലയ്ക്ക് അകത്തും പുറത്തും ഇവർക്ക് എതിരെ നിരവധി കേസുകൾ ഉണ്ടെന്ന് പോലീസ് പറഞ്ഞു. പ്രതികൾ ഉപയോഗിച്ച ബൈക്ക് പിടിച്ചെടുത്തു. അപഹരിച്ച പണം എന്തു ചെയ്തുവെന്ന് അന്വേഷിച്ച് വരികയാണ്. അറസ്റ്റിലായ പ്രതികളെ പെട്രോൾ പമ്പിലും കവർച്ച നടന്ന സ്ഥലത്തും കൊണ്ട് വന്ന് തെളിവെടുത്തു.
റിപ്പോര്‍ട്ട്: ഉമേഷ് ആലപ്പുഴ