ജിദ്ദ: കൊറോണാ കാലത്ത് ഏറ്റവും അധികം പേടിപ്പെടുത്തുന്ന രോഗലക്ഷണമായ പനി ബാധിച്ച രണ്ടു മലയാളി യുവാക്കൾ ശനിയാഴ്ച സൗദിയിൽ മരണപ്പെട്ടു. ഒരാൾ മദീനയിലും മറ്റൊരാൾ റിയാദിലുമാണ് മരിച്ചത്. ഇതിൽ മദീനയിൽ സംഭവിച്ച മരണം സംബന്ധിച്ച് നാട്ടിലുള്ള ബന്ധുക്കൾക്ക് സൗദി അധികൃതരിൽ നിന്ന് സ്ഥിരീകരണം ലഭിച്ചിട്ടുണ്ട്. അതേസമയം, റിയാദിലെ മരണം കൊറോണ മൂലമാണെന്നതിന് ഔദ്യോഗിക സ്ഥിരീകരണം ലഭികരിച്ചിട്ടില്ല.
മദീനയിലെ ജർമൻ ആശുപത്രിയിൽ വെച്ചാണ് കണ്ണൂർ പാനൂർ സ്വദേശിയായ ഇരുപത്തി യൊമ്പതുകാരൻ മരണപ്പെട്ടത്. പാനൂർ, മേലെ പൂക്കോം ഇരഞ്ഞിക്കുളങ്ങര എല്‍പി സകൂളിനു സമീപം ബൈത്തുസാറയില്‍ മമ്മു- ഫൗസിയ ദമ്പതികളുടെ മകന്‍ ഷബ്‌നാസ് ആണ് ചികിത്സയിലായിരിക്കേ മരിച്ചത്. കഴിഞ്ഞ ജനുവരി അഞ്ചിന് വിവാഹിതനായ ശേഷം ഏതാണ്ട് ഒരു മാസം മുമ്പാണ് ഷബ്‌നാസ് മദീനയിലെത്തിയത്. ഏതാനും ദിവസങ്ങൾക്കു മുമ്പാണ് ഇദ്ദേഹത്തിന് കൊറോണ സ്ഥിരീകരിച്ചത്. കെ എഫ് സി കമ്പനിയിലെ യിലെ സഹപ്രവര്‍ത്തകര്‍ക്കൊപ്പം താമസിക്കുകയായിരുന്ന അദ്ദേഹത്തിന് കുറച്ച് ദിവസമായി പനി ബാധിതനായിരുന്നു.
ഭാര്യ: ഷഹനാസ്.സഹോദരങ്ങള്‍: ഷബീര്‍, ഷബാന. ഭാര്യ: ഷഹനാസ് കരിയാട് പുനത്തില്‍ മുക്ക്, സഹോദരങ്ങള്‍: ഷബീര്‍, ശബാന. ഷബ്‌നാസിന്റെ മൃതദേഹം ഖബറടക്ക പ്രോട്ടോകോൾ പ്രകാരം മദീനയിൽ തന്നെ സംസ്കരിക്കും.
ശനിയാഴ്ച സൗദിയിലുണ്ടായ മറ്റൊരു സമാന സംഭവത്തിൽ റിയാദിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്ന മലയാളി യുവാവ് മരണപ്പെട്ടു. മലപ്പുറം ചെമ്മാട് സ്വദേശി നടമ്മൽ പുതിയകത്ത് സഫ്വാൻ ( 38 ) ആണ് മരിച്ചത്. റിയാദിൽ ടാക്സി ഡ്രൈവറായിരുന്നു. 10 ദിവസം മുമ്പാണ് പനി ബാധിച്ചത്. റിയാദിലെ സൗദി ജർമൻ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
പരേതരായ കെ.എൻ.പി മുഹമ്മദ്, ഫാത്തിമ ദമ്പതികളുടെ മകനാണ്. സഹോദരങ്ങൾ: അസീസ്, ശംസുദ്ദീൻ, അബ്ദുൽ സലാം, ഇല്യാസ്, മുസ്തഫ, റിസ്വാൻ (ദുബൈ), ലുഖ്മാൻ (ഖുൻഫുദ), സൈഫുന്നീസ, ഹാജറ, ഷംസാദ്, ഖദീജ, ആതിഖ. സന്ദർശക വിസയിൽ മാർച്ച് 10 ന് റിയാദിലെത്തിയ ഭാര്യ ഖമറുന്നീസ ഒപ്പമുണ്ടായിരുന്നു. സഫ്‌വാന്റെ മൃതദേഹം നടപടികൾക്ക് ശേഷം റിയാദിൽ ഖബറടക്കും.
അതോടൊപ്പം, മലയാളികൾ ഉൾപ്പെടെയുള്ള ഇന്ത്യൻ പ്രവാസികൾക്ക് സൗദിയിലെ വിവിധ നഗരങ്ങളിലുള്ള ആശുപത്രികളിൽ നിന്ന് വിദഗ്ദ്ധ ചികിത്സ ലഭിച്ചു കൊണ്ടിരിക്കുക യാണെന്നാണ് വിവരം. ഇവിടുത്തെ നടപടി അനുസരിച്ച്, വിഷമകരമായ സംഭവങ്ങളിൽ വ്യക്തികളെ അടയാളപ്പെടുത്തുന്ന വിധത്തിൽ അവരുടെ പേരും മറ്റു വിവരങ്ങളും പത്രദ്വാരാ പരസ്യപ്പെടുത്താറില്ല. അതേസമയം, വ്യക്ത്യധിഷ്ഠിതമായല്ലാതെ, സംഭാവാധിഷ്ഠിതമായി ദിവസവും കൊറോണാ സ്ഥിതിവിവരങ്ങൾ പൊതുജനങ്ങളുടെ അറിവിനായി ആരോഗ്യ മന്ത്രാലയം ഔദ്യോഗിക വാക്താവ് തന്നെ വിശദമായി വെളിപ്പെടുത്തുന്നുമുണ്ട്.
അതേസമയം കൊറോണ ബാധിച്ച് മരിച്ചവരുടെ അനന്തരകര്‍മങ്ങള്‍ സര്‍വ ആദരവോടെയാണ് പൂര്‍ത്തിയാക്കുന്നതെന്ന് ആരോഗ്യമന്ത്രാലയം വാക്താവ് ഡോ. മുഹമ്മദ് അൽഅബ്ദുല്‍ ആലി പറഞ്ഞു. മൃതദേഹത്തില്‍ നിന്ന് വൈറസ് വ്യാപനം സംഭവിക്കാത്ത രീതിയിലാണ് കുളിപ്പിക്കലും ഖബറടക്കവും. ശരീര സ്രവങ്ങള്‍ നീക്കുന്നതിന് പ്രത്യേക പരിശീലന നേടിയ വിദഗ്ധരാണ് മൃതദേഹങ്ങള്‍ കുളിപ്പിക്കുന്നത്. വൈറസ് ബാധിക്കാതിരിക്കാനുള്ള വസ്ത്രങ്ങള്‍ ധരിച്ച് ഇത്തരം ഘട്ടങ്ങളില്‍ സ്വീകരിക്കേണ്ട എല്ലാ മാനദണ്ഡങ്ങളും മതചിട്ടകളും പാലിച്ചാണ് കുളിപ്പിക്കലും ഖബറടക്കലും. ശരീര സ്രവങ്ങളെല്ലാം ശരിയായ രീതിയില്‍ കഴുകികളയും. വൈറസ് വ്യാപനത്തിന് ഇടവരുത്താത്ത രീതിയിലാണ് കഫന്‍ ചെയ്യല്‍. ശേഷമാണ് ഖബറടക്കലെന്നും അദ്ദേഹം പറഞ്ഞു.