ജിദ്ദ: മെയ് 29 വെള്ളിയാഴ്ച ജിദ്ദയിലെ മലയാളി സമൂഹത്തിന് അക്ഷരാർത്ഥത്തിൽ ദുഃഖവെള്ളി. നാല് മലയാളികളാണ് ജിദ്ദയിൽ വെള്ളിയാഴ്ച മരണപ്പെട്ടത്. ഇതിൽ, മൂന്ന് പേരും കൊറോണ ബാധിച്ചും നാലാമത്തെയാൾ ഹൃദയാഘാതം മൂലവുമാണ് മരണത്തിന് കീഴടങ്ങിയത്. നാല് പേരും മലപ്പുറം ജില്ലയിൽ നിന്നുള്ളവരായിരുന്നു.
മലപ്പുറം, ചട്ടിപ്പറമ്പ്, ചേങ്ങോട്ടൂർ സ്വദേശി പുള്ളിയിൽ ഉമ്മർ (49), മലപ്പുറം, തുവ്വൂർ ഐലാശ്ശേരി അസൈനാർപടി സ്വദേശി ആനപ്പട്ടത്ത് മുഹമ്മദലി (49) എന്നിവർ മരണപ്പെട്ടതായി വെള്ളിയാഴ്ച നേരത്തെ തന്നെ അറിവായിരുന്നു.
മലപ്പുറം, വഴിക്കടവ്, വെട്ടുക്കത്തിക്കോട്ട സ്വദേശി പരേതനായ പുതിയത്ത് ഹൈദ്രു - ആയിശുമ്മ എന്നിവരുടെ വിന്‍റെ മകൻ മുഹമ്മദ് എന്ന കുഞ്ഞു (52)ആണ് ജിദ്ദയിൽ വെളിയയാഴ്ച കൊറോണ ബാധിച്ച് മരണപ്പെട്ട മൂന്നാമത്തെ മലയാളി. ജിദ്ദയിലെ മഹ്ജർ കിംഗ് അബ്ദുൽ അസീസ് ആശുപത്രിയിൽ ക്വാറന്‍റൈനിൽ കഴിയുകയായിരുന്നു ഇദ്ദേഹം. ജിദ്ദ ഇൻഡസ്ട്രിയൽ ഏരിയയിൽ ഒരു ടിഷ‍്യൂ പേപ്പർ കമ്പനിയിൽ ജോലി ചെയ്തു വരികയായിരുന്നു.
ഭാര‍്യ: നഫീസ. മക്കൾ: സക്കീർ ഹുസൈൻ (കുവൈത്ത്), മുഹമ്മദ് ഷമീൽ, സഹീന.
മലപ്പുറം, വേങ്ങര, പാക്കടപുറായ ഇരുകുളം സ്വദേശി പരേതനായ മല ഖാദറിന്റെ മകൻ മൂസ്സ ഹൃദയാഘാതത്തെ തുടര്‍ന്ന് ജിദ്ദയിൽ മരണപ്പെടുകയുണ്ടായി. വെള്ളിയാഴ്ച ഉച്ചയ്ക്ക് ജിദ്ദ സനാബീല്‍ ഏരിയയില്‍ വെച്ചായിരുന്നു മരണം.