തിരുവനന്തപുരം: കാരണമില്ലാതെ കെഎം മാണിയുടെ പാര്‍ട്ടിയേയും മകനെയും യുഡിഎഫില്‍നിന്ന് പുറത്താക്കിയെന്ന ക്ഷീണം മാറ്റാന്‍ ജോസ് കെ മാണി പക്ഷത്തെ അടുത്ത യുഡിഎഫ് യോഗത്തില്‍ 'വീണ്ടും പുറത്താക്കി' പുതുക്കിയ പ്രഖ്യാപനം ഉണ്ടായേക്കും.
ആദ്യ പുറത്താക്കലില്‍ മതിയായ കാരണങ്ങള്‍ ഉണ്ടായിരുന്നില്ലെന്നും തിടുക്കപ്പെട്ട തീരുമാനം ആയിരുന്നെന്നും കോണ്‍ഗ്രസിലും യുഡിഎഫിലും വ്യാപക വിമര്‍ശനങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് വിശ്വാസ വോട്ടെടുപ്പിലെ വിപ്പ് ലംഘനത്തിന്‍റെ പേരില്‍ വീണ്ടും പുറത്താക്കാനുള്ള നീക്കം.
കോട്ടയം ജില്ലാ പഞ്ചായത്ത് അധ്യക്ഷ സ്ഥാനം ബാക്കിയുള്ള 4 മാസത്തേയ്ക്ക് ജോസഫ് വിഭാഗത്തിന് നല്‍കിയില്ലെന്ന പേരിലായിരുന്നു പുറത്താക്കല്‍. എന്നാല്‍ അത് വിമാനത്തില്‍ വച്ച് സ്ത്രീയെ പീഢിപ്പിക്കാന്‍ ശ്രമിച്ചെന്ന പരാതിയുടെ പേരില്‍ ഇടതുപക്ഷത്ത് നിലനില്‍പ്പ് പ്രശ്നമായപ്പോള്‍ കെഎം മാണി യുഡിഎഫിലേയ്ക്ക് കൂട്ടിക്കൊണ്ടുവന്ന പിജെ ജോസഫിന്‍റെ നിര്‍ബന്ധത്തിനു വഴങ്ങിയായിരുന്നു എന്നാണ് പ്രധാന ആക്ഷേപം .
ഒടുവില്‍ ജോസഫിനെ കൂട്ടിക്കൊണ്ടുവന്ന കെഎം മാണിയുടെ പാര്‍ട്ടി പുറത്തും വന്നുകയറിയ ജോസഫ് അകത്തുമെന്നതായി അവസ്ഥ. ജോസ്-ജോസഫ് പക്ഷങ്ങള്‍ തമ്മില്‍ ജില്ലാ പഞ്ചായത്തില്‍ തര്‍ക്കം ഉണ്ടായപ്പോള്‍ പരിഹരിക്കാന്‍ യുഡിഎഫ് നിയോഗിച്ചത് ബെന്നി ബഹനാനെയാണ്.
ഇതിനു മുമ്പ് ബെന്നി ബഹനാന്‍ 'വിജയകരമായി' പരിഹരിച്ച പ്രശ്നം ചില കോണ്‍ഗ്രസ് നേതാക്കളും സരിതയുമായുണ്ടായിരുന്ന തര്‍ക്കമാണ്. എന്നിട്ട് അതിന്‍റെ സ്ഥിതി ബാക്കി എന്തായിരുന്നെന്ന് കേരളം കണ്ടതാണ്. എന്തായാലും അതേ നിലവാരത്തില്‍ തന്നെയാണ് ബെന്നി ബഹനാന്‍ കേരളാ കോണ്‍ഗ്രസ് തര്‍ക്കവും പരിഹരിച്ചത്.
അണികളുള്ള പാര്‍ട്ടിയെ മുന്നണിക്ക് പുറത്താക്കി ചെറിയ പാര്‍ട്ടിയെ നിലനിര്‍ത്തി. ഇത്തരം രാഷ്ട്രീയ കോമാളികളാണ് ദേശീയ തലത്തില്‍ കോണ്‍ഗ്രസിനെ ഈ നിലയില്‍ എത്തിച്ചത്.
നാല് പതിറ്റാണ്ടു കാലമായി മുന്നണിയുടെ ഭാഗമായിരുന്ന ഒരു ഘടകകക്ഷിയെ പുറത്താക്കാന്‍ മതിയായ കാരണമായിരുന്നില്ല ജില്ലാ പഞ്ചായത്തിലെ അധികാര തര്‍ക്കം. അതിനാല്‍ തന്നെ അത് മറ്റാര്‍ക്കോവേണ്ടിയായിരുന്നെന്ന് വ്യക്തം. കോണ്‍ഗ്രസിനുള്ളില്‍തന്നെ അതിനെതിരെ വ്യാപക വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.
ആ ക്ഷീണം മാറ്റാനാണ് അവിശ്വാസ പ്രമേയത്തില്‍ പിന്തുണച്ചില്ലെന്ന കാരണം പറഞ്ഞ് ജോസ് കെ മാണി പക്ഷത്തെ വീണ്ടും പുറത്താക്കാനുള്ള നീക്കം.
വോട്ട് ചോദിച്ച് ജോസിനെ വിളിച്ചത് സ്ഥാനാര്‍ത്ഥി മാത്രം !
ജോസ് കെ മാണിയെ പുറത്താക്കിയെന്ന് പരസ്യ പ്രസ്താവന നടത്തിയത് യുഡിഎഫ് കണ്‍വീനറാണ്. 2 ദിവസം കഴിഞ്ഞപ്പോള്‍ അത് പുറത്താക്കലല്ല, സസ്പെന്‍ഷനാണെന്ന് യുഡിഎഫ് ചെയര്‍മാനായ രമേശ് ചെന്നിത്തല പറഞ്ഞു.
എന്നാല്‍ രാജ്യസഭയിലേയ്ക്ക് സ്ഥാനാര്‍ത്ഥിയെ തീരുമാനിച്ചപ്പോഴും മത്സരിക്കാന്‍ തീരുമാനിച്ചപ്പോഴും യുഡിഎഫ് നേതാക്കളിലൊരാളും ജോസ് കെ മാണിയുമായി കൂടിയാലോചന നടത്തിയില്ല.
മാത്രമല്ല വോട്ട് ചെയ്യണമെന്നാവശ്യപ്പെട്ട് യുഡിഎഫ് നേതാക്കളിലൊരാളും ജോസ് കെ മാണിയെ ബന്ധപ്പെട്ടില്ല. സ്ഥാനാര്‍ത്ഥി ലാല്‍ വര്‍ഗീസ് കല്‍പകവാടി മാത്രം ഒരു തവണ ഫോണില്‍ വിളിച്ച് വോട്ട് അഭ്യര്‍ത്ഥിച്ചു.അതേസമയം ഇടതു മുന്നണി നേതാവ് ഷെയ്ഖ് പി ഹാരിസ് ജോസ് കെ മാണിയെ അദ്ദേഹത്തിന്റെ വസതിയില്‍ നേരിട്ടെത്തിയാണ് പിന്തുണ അഭ്യര്‍ഥിച്ചത് .
നേതാക്കളാരും വിളിക്കാതെ സ്ഥാനാര്‍ത്ഥി മാത്രം വിളിച്ചെന്നു കരുതി പുറത്താക്കി നിര്‍ത്തിയിരിക്കുന്ന ഒരു പാര്‍ട്ടി പോയി മുന്നണി സ്ഥാനാര്‍ത്ഥിയ്ക്ക് വോട്ട് ചെയ്യുമോ ? എന്നത് കോണ്‍ഗ്രസ് നേതാക്കളാരും ആലോചിച്ചു കാണില്ല .
അവിശ്വാസത്തിനു പിന്തുണ തേടിയും ജോസ് കെ മാണിയേയോ അവരുടെ എംഎല്‍എമാരായ റോഷി അഗസ്റ്റിനെയോ എന്‍ ജയരാജിനെയോ നേതാക്കളാരും ബന്ധപ്പെട്ടില്ല.
ഇതൊന്നുമില്ലാതെയാണ് ജോസ് പക്ഷം വോട്ട് ചെയ്തില്ലെന്ന് പറഞ്ഞ് യുഡിഎഫ് നേതൃത്വം വീണ്ടും അടുത്ത പുറത്താക്കല്‍ നാടകത്തിനൊരുങ്ങുന്നത്.
ബെന്നി ബഹനാനെപ്പോലുള്ള നേതാക്കള്‍ മുന്നണിയെ നയിക്കുമ്പോള്‍ യുഡിഎഫില്‍ ഇതില്‍ കൂടുതലൊന്നും സംഭവിക്കില്ലെന്നതാണ് സ്ഥിതി.