കണ്ണൂർ ∙ അധിക സീറ്റുകള്‍ വേണമെന്ന യുഡിഎഫ് ഘടകകക്ഷികളുടെ ആവശ്യം പരിഗണിക്കില്ലെന്ന സൂചന നല്‍കി കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ രംഗത്ത്. ദേശീയതലത്തിലെ വെല്ലുവിളി മനസ്സിലാക്കി ലോക്സഭാ സീറ്റുകളുടെ കാര്യത്തിൽ കേരള കോൺഗ്രസും മുസ്‌ലിം ലീഗും നിലപാടെടുക്കുമെന്നാണു വിശ്വാസമെന്നാണ് മുല്ലപ്പള്ളി രാമചന്ദ്രൻ കണ്ണൂരില്‍ പ്രതികരിച്ചത് .
അധിക സീറ്റ് എന്ന ആവശ്യത്തിൽ മറ്റ് അദ്ഭുതങ്ങളൊന്നും പ്രതീക്ഷിക്കുന്നില്ല. പാലക്കാട്ട് കോൺഗ്രസ് തന്നെ മത്സരിക്കും. വടകരയിൽ ആർഎംപിയുമായി ഒരു ചർച്ചയും നടത്തിയിട്ടില്ല– മുല്ലപ്പള്ളി പറഞ്ഞു.
ഇതോടെ ലീഗിന്‍റെ മൂന്നാം സീറ്റ് ആവശ്യവും കേരളാ കോണ്‍ഗ്രസിന്‍റെ രണ്ടാം സീറ്റ് ആവശ്യവും ഫലത്തില്‍ കോണ്‍ഗ്രസ് തള്ളിയിരിക്കുകയാണ് ഉഭയകക്ഷി ചര്‍ച്ചകളിലൂടെ ഇവരുമായി ഉടന്‍ ധാരണയിലെത്താനാണ് പരിപാടി. മുസ്ലീം ലീഗാണ് ഈ ആവശ്യം ഗൌരവപരമായി ഉന്നയിച്ചത്. അതിനു പിന്നില്‍ ലീഗിലെ ആഭ്യന്തര പ്രശ്നങ്ങളും വ്യക്തമാണ്.
മുന്‍പ് ഉമ്മന്‍ചാണ്ടി മന്ത്രിസഭയില്‍ ലീഗ് പിടിച്ചുവാങ്ങിയ അഞ്ചാം മന്ത്രിപദം കേരള രാഷ്ട്രീയത്തില്‍ സൃഷ്ടിച്ച ചേരിതിരിവ് മുന്നണിക്ക് പ്രതികൂലമായി മാറിയിരുന്നു.
കേരളാ കോണ്‍ഗ്രസ് കോട്ടയം സീറ്റില്‍ സംതൃപ്തരാണ്. എന്നാല്‍ രണ്ടാം സീറ്റിനെചൊല്ലി പിജെ ജോസഫ് മാണിയെ സമ്മര്‍ദ്ധത്തില്‍ ആക്കിയിരിക്കുകയാണ്. ജോസഫിന് മറ്റു പല ലക്ഷ്യങ്ങളും ഉണ്ട്. അതിന്‍റെ ഭാഗമായാണ് ആവശ്യം. പാര്‍ട്ടിക്ക് രണ്ടു സീറ്റ് വേണം എന്ന് ജോസഫ് ആവശ്യപ്പെടുമ്പോള്‍ ഒന്ന് മതിയെന്ന് പറയാന്‍ മാണിക്കും കഴിയില്ല. എന്നാലും മുന്നണി സീറ്റ് ചര്‍ച്ചയുടെ ഘട്ടം വരുമ്പോള്‍ മാണി നിലപാട് വ്യക്തമാക്കും. ജോസഫിന്‍റെ നിലപാട് അപ്പോള്‍ അറിയാം എന്നാണ് ജോസഫ് വിഭാഗം പറയുന്നത്.