തിരുവനന്തപുരം: സംസ്ഥാനത്തെ 30 വാര്‍ഡുകളിലേക്ക് നടന്ന തദ്ദേശ ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫിന് നേട്ടം. 13 സീറ്റുകളിൽ യുഡിഎഫ് ജയിച്ചു. മൂന്ന് സിറ്റിംഗ് സീറ്റുകൾ യുഡിഎഫിന് നഷ്ടമായി.
യുഡിഎഫ് പിടിച്ചെടുത്ത സീറ്റുകൾ- 5
1. തിരുവനന്തപുരം ജില്ലയിലെ കള്ളിക്കാട് ഗ്രാമപഞ്ചായത്തിലെ ചാമവിളപ്പുറം വാർഡ‍് സിപിഐയിൽ നിന്ന് കോണ്‍ഗ്രസ് പിടിച്ചെടുത്തു. കോൺഗ്രസ് സ്ഥാനാർത്ഥി പി സദാശിവൻ കാണി 143 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്.
2. ആലപ്പുഴ ജില്ലയിലെ കരുവാറ്റ ഗ്രാമപഞ്ചായത്തിലെ നാരായണവിലാസം വാർഡ് സിപിഐയിൽ നിന്ന് കോൺഗ്രസ് പിടിച്ചെടുത്തു. എസ് സുകുമാരി 108 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്.
3. കോട്ടയം ജില്ലയിലെ നീണ്ടൂർ ഗ്രാമപഞ്ചായത്തിലെ കൈപ്പുഴ പോസ്റ്റോഫീസ് വാർഡ് കേരള കോൺഗ്രസ് എമ്മിന് അട്ടിമറി വിജയം. 17 വോട്ടുകൾക്കാണ് ഷിബു ചാക്കോ സിപിഐ സ്ഥാനാർത്ഥിയെ തോൽപിച്ചത്.
4. എറണാകുളം കോട്ടപ്പടി ഗ്രാമപഞ്ചായത്തിലെ പ്ലാമുടി വാർഡ് സിപിഐയിൽ നിന്ന് കോൺഗ്രസ് പിടിച്ചെടുത്തു. 13 വർഷമായി എൽഡിഎഫിന്റെ കൈവശമുള്ള സീറ്റാണിത്. ഇവിടെ കോൺഗ്രസിന്റെ ബിൻസി എൽദോസ് 14 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്.
5. വയനാട് ജില്ലയിലെ നെന്മേനി ഗ്രാമപഞ്ചായത്തിലെ മംഗലം വാർഡ് സിപിഎമ്മിൽ നിന്ന് കോൺഗ്രസ് പിടിച്ചെടുത്തു. കോൺഗ്രസിന്റെ സ്ഥാനാർത്ഥി പത്മനാഭൻ 161 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് എൽ ഡി എഫിലെ പുഷ്പ്പവല്ലിയെയാണ് പരാജയപ്പെടുത്തിയത്.
യുഡിഎഫിന് നഷ്ടമായ സീറ്റുകൾ- 3
1. ആലപ്പുഴ മുനിസിപ്പാലിറ്റിയിലെ കോടതി വാർഡിൽ കോൺഗ്രസ് വിട്ടു സ്വതന്ത്രനായി മത്സരിച്ച ബി.മെഹബൂബിന് 521 വോട്ടിന്റെ ജയം. കോൺഗ്രസ് നേതൃത്വവുമായി പിണങ്ങി മെഹബൂബ് കൗൺസിലർ സ്ഥാനം രാജി വച്ച ഒഴിവിലാണു തെരഞ്ഞെടുപ്പു നടന്നത്.
2. എറണാകുളം കോർപറേഷനിലെ വൈറ്റില ജനതാ വാർഡ് കോൺഗ്രസിന് നഷ്ടമായി. സിപിഐ സ്ഥാനാർത്ഥി ബൈജു തൊട്ടാളിയാണ് 58 വോട്ടുകൾക്ക് അട്ടിമറി വിജയം നേടിയത്. പരമ്പരാഗതമായി കോൺഗ്രസ് കൈയിൽ വച്ചിരുന്ന മണ്ഡലത്തിൽ ആദ്യമായാണ് എൽഡിഎഫ് വിജയിക്കുന്നത്.