Advertisment

ഉടുമ്പൻചോലയിലെ യു.ഡി.എഫ് സ്ഥാനാർത്ഥി ഇ.എം ആഗസ്തി

New Update

നെടുങ്കണ്ടം: ഉടുമ്പൻചോല നിയോജക മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർത്ഥിയായി അഡ്വ: ഇ.എം ആഗസ്തിയെ പ്രഖ്യാപിച്ചു. ജില്ലയിലെ ഏറ്റവും പ്രമുഖനായ കോൺഗ്രസ് നേതാവും എ.ഐ.സി.സി അംഗവുമായ ആഗസ്തിയെ നേരിടുന്നത് വൈദ്യുതി വകുപ്പ് മന്ത്രി എം.എം മണിയാണ്. മുൻപ് ഇതേ നിയോജക മണ്ഡലത്തിൽ ഇരുവരും ഏറ്റുമുട്ടിയപ്പോൾ വിജയം ആഗസ്തിക്കൊപ്പമായിരുന്നു.

Advertisment

publive-imageവിദ്യാർത്ഥി പ്രസ്ഥാനത്തിലൂടെ കോൺഗ്രസിലേക്ക് കടന്നു വന്ന അഭിഭാഷകൻ കൂടിയായ ഇ.എം ആഗസ്തി മികച്ച വാഗ്മിയും സഹകാരിയും സംഘാടകനുമാണ്. പതിനഞ്ച് വർഷം ഇടുക്കി ഡി.സി.സി പ്രസിഡൻ്റും പതിനഞ്ച് വർഷം നിയമസഭാംഗവും പത്തു വർഷം കെ.പി.സി.സി ജനറൽ സെക്രട്ടറിയുമായിരുന്ന ആഗസ്തി ഇപ്പോൾ എ.ഐ.സി.സി അംഗമാണ്.

മികച്ച അഭിഭാഷകനായ ആഗസ്തിയെയാണ് പിണറായി വിജയൻ്റെ നേതൃത്വത്തിലുള്ള ഇടതുപക്ഷ സർക്കാർ നോട്ടു നിരോധനത്തിനെതിരെ നിയമ നടപടികൾ നടത്താൻ ഏൽപ്പിച്ചത്. ആഗസ്തി പ്രസിഡൻ്റ് ആയിരുന്ന കാലഘട്ടത്തിലായിരുന്നു രാജ്യത്തെ മികച്ച ബാങ്കായി ഇടുക്കി ജില്ലാ സഹകരണ ബാങ്കിനെ തിരഞ്ഞെടുത്തത്.

രാജ്യത്തെ മികച്ച ബാങ്ക് പ്രസിഡൻ്റായും അദ്ദേഹം അംഗീകരിക്കപ്പെട്ടു. ജില്ലാ ബാങ്കിനെ ന്യൂ ജനറേഷൻ ബാങ്കാക്കി മാറ്റിയതിനൊപ്പം അവിടെ നടത്തിയ പരിഷ്കാര നടപടികളും രാജ്യാന്തര ശ്രദ്ധ നേടി. പലിശരഹിത പദ്ധതിയും വനിതകൾക്കുള്ള ഇൻസ്റ്റൻ്റ് ലോണും പിന്നീട് പലരും അനുകരിച്ചു.

ഇ.എം ആഗസ്തിയുടെ നേതൃത്വത്തിൽ നടപ്പാക്കിയ ജവഹർ ഭവന പദ്ധതി ജില്ലയിലെ ആയിരത്തിലേറെ ഭവനരഹിതർക്ക് വീട് ലഭിക്കാനിടയായി. ത്രിതല പഞ്ചായത്തുകളുടെ കൂടെ സഹകരണത്തോടെ അദ്ദേഹം ആവിഷ്കരിച്ച പദ്ധതിയാണ് ചെറിയ പരിഷ്കാരങ്ങളോടെ ഇടതു സർക്കാർ ലൈഫ് മിഷനാക്കി മാറ്റിയത്.

ഇറാക്ക് യുദ്ധത്തെ തുടർന്ന് ജോലി നഷ്ടപ്പെട്ട് തിരിച്ചെത്തിയ വനിതകൾക്ക് പലിശരഹിത വായ്പ നൽകിയതാണ് ശ്രദ്ദേയമായ മറ്റൊരു പരിഷ്കാരം. സംസ്ഥാനത്തെ മുഴുവൻ സഹകരണ ബാങ്കുകളെയും സഹകരിപ്പിച്ച് അദ്ദേഹം നടത്തിയ കോപ്പറേറ്റീവ് വിഷൻ 2025 എന്ന പരിപാടി അന്താരാഷ്ട്ര ശ്രദ്ധ നേടി.

ഫലപ്രദമായ നിരവധി സമരങ്ങളും അദ്ദേഹത്തിൻ്റെ രാഷ്ട്രീയ ജീവിതത്തിലുണ്ടായിട്ടുണ്ട്. വിദ്യാർത്ഥിയായിരിക്കുമ്പോൾ സൗകര്യപ്രദമായ സ്ഥലത്തേക്ക് മാറ്റി സ്ഥാപിക്കണം എന്നാവശ്യപ്പെട്ട് നരിയമ്പാറ ദേവസ്വം ബോർഡ് കോളേജിൽ അദ്ദേഹം നടത്തിയ പത്തു ദിവസത്തെ നിരാഹാര സമരത്തിൻ്റെ ഫലമാണ് കട്ടപ്പന ഗവൺമെൻ്റ് കോളേജ്. നിയമസഭാ മന്ദിരത്തിൽ അഞ്ചു ദിവസത്തെ നിരാഹാര സമരം നടത്തിയത് ഇടുക്കി താലൂക്ക് രൂപീകരണത്തിനു വേണ്ടിയായിരുന്നു.

ഇടുക്കി ജില്ലാ വികസന അതോറിറ്റി രൂപീകരിക്കണം എന്നാവശ്യപ്പെട്ട് എല്ലാ പഞ്ചായത്തുകളിലൂടെയും നടത്തിയ പദയാത്ര ജില്ലയിലെ ഏറ്റവും ജനപങ്കാളിത്തമുള്ള സമരമായി മാറി.

കാർഷിക കടങ്ങൾ എഴുതിത്തള്ളണം, മുല്ലപ്പെരിയാർ പ്രശ്നം പരിഹരിക്കണം എന്നീ ആവശ്യങ്ങളുന്നയിച്ച് സമരം നടത്തിയ അദ്ദേഹത്തെ പിണറായിയും വി.എസും വരെ സമരപന്തലിലെത്തി അനുനയിപ്പിക്കാൻ ശ്രമിച്ചത് അക്കാലത്തെ വലിയ വാർത്തകളിലൊന്നായിരുന്നു. മൻമോഹൻ സിംഗ് സർക്കാരിൽ സമ്മർദം ചെലുത്തി കാർഷിക വായ്പകൾ എഴുതി തളളാനുള്ള തീരുമാനമെടുപ്പിച്ചതിൽ ആഗസ്തിക്കുള്ള പങ്ക് പ്രശംസനീയമാണ്.

UDUMBANCHOLA CANDIDATE
Advertisment