തിരുവനന്തപുരം: കെ.എം.മാണി തിരികെ വരണമെന്നാണ് യുഡിഎഫിന്റെയും കോണ്‍ഗ്രസിന്റെയും ആഗ്രഹമെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. തീരുമാനിക്കേണ്ടത് മാണിയും കേരള കോണ്‍ഗ്രസുമാണെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.
അതേസമയം കേരളാ കോണ്‍ഗ്രസി(എം)നെ യുഡിഎഫിലേക്ക് തിരികെയെത്തിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചതായാണ് സൂചന. ചെങ്ങന്നൂര്‍ നിയോജക മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പ് വരുന്ന സാഹചര്യത്തിലാണ് കെ.എം മാണിയെ യുഡിഎഫിലേക്ക് തിരികെ എത്തിക്കാന്‍ ശ്രമം നടക്കുന്നത്.
മാണിയെ തിരികെകൊണ്ടുവരുന്നതിന്റെ ഭാഗമായി അനുരഞ്ജന ചര്‍ച്ചകള്‍ക്കായി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയേയും മുസ്ലീം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടിയേയുമാണ് നിയോഗിച്ചിരിക്കുന്നതെന്നും റിപ്പോർട്ടുകളുണ്ട്. കുഞ്ഞാലിക്കുട്ടി മാണിയുമായി ഇക്കാര്യം ചര്‍ച്ച ചെയ്തു. കേരളാ കോണ്‍ഗ്രസിലെ ഒരു വിഭാഗത്തിന്റെ പിന്തുണയും ഈ നീക്കത്തിനു പിന്നിലുണ്ട്.
അടുത്ത തെരഞ്ഞെടുപ്പില്‍ കോട്ടയം ലോക്‌സഭാ മണ്ഡലം വെച്ചു മാറി പകരം വയനാട് നല്‍കണമെന്ന് മാണി ആവശ്യപ്പെട്ടതായാണ് സൂചന. മുന്നണിയില്‍ തിരിച്ചെത്തിയാല്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ കോട്ടയത്ത് തിരിച്ചടി കിട്ടുമെന്ന ഭയം കേരള കോണ്‍ഗ്രസിനുണ്ട്. അതിനാലാണ് ഒരു തവണത്തേക്ക് അവര്‍ വയനാട് ആവശ്യപ്പെടുന്നത്. എന്നാല്‍ കോണ്‍ഗ്രസിന്റെ സിറ്റിങ് സീറ്റായ വയനാട് വിട്ടുകൊടുക്കുന്ന കാര്യം സംശയത്തിലാണ്. പക്ഷേ ഒത്തുതീര്‍പ്പിന്റെ ഭാഗമായി ഇത്തരമൊരു നീക്കത്തിന് കോണ്‍ഗ്രസ് തയ്യാറായേക്കുമെന്നും വിലയിരുത്തലുണ്ട്.