നെയ്യാറ്റിൻകര : എന്നെ സഹായിച്ച ‘കൈ’യാണേ !, മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി സെക്രട്ടേറിയറ്റിനു മുന്നിലെ പൊലീസ് റാങ്ക് ഹോൾഡേഴ്സിന്റെ സമര പന്തലിൽ നിന്നു മടങ്ങുമ്പോഴാണ് അപ്രതീക്ഷിതമായൊരു വയോധിക ഓടിയെത്തി അദ്ദേഹത്തിന്റെ കൈകളിൽ പിടിച്ചത്. ‘സാർ എവിടെയാ.. ഇവിടെയൊക്കെയുണ്ടോ..’ എന്നു സ്നേഹാന്വേഷണം.
നെയ്യാറ്റിൻകര കുളത്തൂർ സ്വദേശി പത്മാവതി അമ്മയായിരുന്നു അത്. ഒരു അപകടത്തെ തുടർന്ന് പലവിധ ആരോഗ്യ പ്രശ്നങ്ങൾ അലട്ടുന്ന പത്മാവതി സർക്കാരിന്റെ ചികിത്സ സഹായം തേടിയാണ് സെക്രട്ടേറിയറ്റിലെത്തിയത്.
ഈ മാസം ആദ്യം നെയ്യാറ്റിൻകരയിൽ നടന്ന അദാലത്തിൽ എത്തിയെങ്കിലും വിശദമായ അപേക്ഷയുമായി വരാൻ പറഞ്ഞതിനെ തുടർന്നാണ് കലക്ടറേറ്റിലും സെക്രട്ടേറിയറ്റിലുമായി കുറേ ദിവസമായി കറങ്ങുകയാണ്. അതിനിടെയാണ് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ കണ്ടത്. മുഖ്യമന്ത്രിയായിരിക്കെ ഉമ്മൻചാണ്ടി നടത്തിയ ജനസമ്പർക്ക പരിപാടിയിൽ സഹായം തേടിയെത്തിയിട്ടുള്ള പത്മാവതിക്ക് അദ്ദേഹത്തോട് വലിയ സ്നേഹവും ആരാധനയുമാണ്.
ഒപ്പമുള്ള കെപിസിസി വൈസ് പ്രസിഡന്റ് പി.സി.വിഷ്ണുനാഥിനോട് പത്മാവതിയുടെ വിവരങ്ങൾ ശേഖരിക്കാൻ നിർദേശിച്ച ഉമ്മൻചാണ്ടി ചികിത്സാ സഹായം എത്തിക്കാമെന്ന ഉറപ്പ് നൽകിയാണ് അവിടെ നിന്നു പോയത്. ഭർത്താവ് മരിച്ച പത്മാവതിക്ക് മക്കളില്ല. വിഴിഞ്ഞം മുല്ലൂരിൽ സഹോദരിയുടെ മകൾക്കൊപ്പമാണ് താമസം.