കോട്ടയം: പി.സി ജോർജിന്റെയും അദ്ദേഹത്തിന്റെ ജനപക്ഷ പാർട്ടിയുടെയും യു.ഡി.എഫിലേക്കുള്ള പ്രവേശനം നിഷേധിച്ചത് താനാണെന്ന് അദ്ദേഹത്തെ ആരോ തെറ്റിദ്ധരിപ്പിച്ചതാണെന്ന് ഉമ്മൻ ചാണ്ടി.
പി.സി.ജോർജിന് തന്റടുത്ത് എന്തും പറയാൻ സ്വാതന്ത്ര്യമുണ്ട്. അതുകൊണ്ടാണ് ഇങ്ങനെയൊക്കെ പറയുന്നത്. അദ്ദേഹം പറയുന്നതിന് ഒരു പരിഭവവും ഇല്ലെന്ന് ഉമ്മൻചാണ്ടി പറഞ്ഞു.
മുന്നണി പ്രവേശനത്തിൽ തീരുമാനമെടുക്കേണ്ടത് യുഡിഎഫാണെന്നും ഉമ്മൻചാണ്ടി പറഞ്ഞു. സീറ്റ് ചർച്ച ഉടൻ പൂർത്തിയാക്കും. ജോസഫ് വിഭാഗവുമായി തർക്കത്തില്ലെന്നും ഉമ്മൻചാണ്ടി പറഞ്ഞു.
തനിക്ക് മുന്നണി പ്രവേശനം നിഷേധിച്ചതിൽ കഴിഞ്ഞ ദിവസം പി.സി.ജോർജ് ഉമ്മൻചാണ്ടിക്കെതിരേയും മുസ്ലിം ലീഗിനെതിരേയും കടുത്ത വിമർശനമുയർത്തിയിരുന്നു.
കരുണാകരനെ ചാരക്കേസിൽ കുടുക്കിയ ഉമ്മൻചാണ്ടിക്ക് മൂർഖന്റെ സ്വഭാവമാണ്. വൈരാഗ്യം മനസ്സിൽവെച്ച് പെരുമാറുമെന്നും പി.സി.ജോർജ് പറഞ്ഞു.