Advertisment

പോളിയോയെ വിജയകരമായി തുടച്ചു നീക്കിയ ഇന്ത്യയ്ക്ക് വായുമലിനീകരണം ഇല്ലാതാക്കാനും കഴിയുമെന്ന് യു.എന്‍ പരിസ്ഥിതി വിഭാഗം

New Update

 

Advertisment

പോളിയോയെ വിജയകരമായി തുടച്ചു നീക്കിയ ഇന്ത്യയ്ക്ക് വായുമലിനീകരണം ഇല്ലാതാക്കാനും കഴിയുമെന്ന് യു.എന്‍ പരിസ്ഥിതി വിഭാഗം തലവന്‍ എറിക് സൊല്‍ഹേം. ദല്‍ഹയിലേതടക്കം ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ വായുമലിനീകരണത്തിന്റെ തോത് അപകടകരമായി ഉയരുന്നതിനെ പരാമര്‍ശിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആഗോള തലത്തില്‍ ആരോഗ്യത്തിന് ഏറ്റവും അപകടമെന്ന് വിലയിരുത്തുന്ന വായുമലിനീകരണത്തിന് പ്രതിവിധി കണ്ടെത്താന്‍ ഇന്ത്യക്ക് സാധിക്കുമെന്ന് തനിക്കുറപ്പുണ്ടെന്ന് എറിക് പറഞ്ഞു. സര്‍ക്കാരിന്റെയും, ശാസ്ത്രജ്ഞരുടെയും, നയതന്ത്ര വിദഗ്ദരുടേയും, സാധാരണക്കാരുടേയും പങ്കാളിത്തത്തോടെ മാത്രമേ വായുമലിനീകരണം ഉണ്ടാക്കിയ പ്രതിസന്ധിയെ മറികടക്കാന്‍ പറ്റൂ എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

ദല്‍ഹിയിലെയും അയല്‍ സംസ്ഥാനങ്ങളിലെയും അപകടകരമായ വായുമലിനീകരണത്തോതിനെ തുടര്‍ന്ന് ദിപാവലിക്ക് പടക്കങ്ങളുടെ ഉപയോഗത്തിന് നിയന്ത്രണം ഏര്‍പ്പെടുത്താനും, വലിയ വാഹനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്താനും സുപ്രീം കോടതി നിര്‍ദേശിച്ചിരുന്നു.

ഇന്ത്യന്‍ നഗരങ്ങള്‍ മാത്രമല്ല ഈ പ്രശ്‌നം നേരിടുന്നത്. ശ്വസനയോഗ്യമല്ലാത്ത വായുവാണ് ലോകത്തിലെ ഏറ്റവും വലിയ കൊലയാളി. ഈയിടെ നടന്ന ഡബ്ല്യു.എച്ച്.ഒ കോണ്‍ഫറന്‍സില്‍ വായുമലിനീകരണത്തെ പുകയില ഉപയോഗത്തിന്റെ അത്രയും ഭീകരമായ വിപത്തായി വിലയിരുത്തിയിരുന്നു. എറിക് പി.ടി.ഐയോടു പറഞ്ഞു.

ഇതിന് ഒരു മാന്ത്രിക പരിഹാരം ഇല്ലെന്നും കൂട്ടായ പ്രവര്‍ത്തനത്തിലൂടെ മാത്രമേ ഇതിന് പരിഹാരം കാണുവാന്‍ സാധിക്കുകയുള്ളു എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Advertisment