ഡൽഹി: ബാങ്ക് ജീവനക്കാരുടെ സംഘടനകള്‍ രാജ്യവ്യാപകമായി നടത്തുന്ന 24 മണിക്കൂര്‍ പണിമുടക്ക് തുടങ്ങി. കേരളത്തിലും ബാങ്കുകളുടെ പ്രവര്‍ത്തനത്തെ പണിമുടക്ക് ബാധിച്ചേക്കും. ബാങ്കുകളുടെ ലയനം, സ്വകാര്യവല്‍ക്കരണം അടക്കം നയങ്ങളില്‍ പ്രതിഷേധിച്ച് ഓള്‍ ഇന്ത്യാ ബാങ്ക് എംപ്ലോയീസ് അസോസിയേഷനും ബാങ്ക് എംപ്ലോയീസ് ഫെഡറേഷനുമാണ് പണിമുടക്കുന്നത്.
കേന്ദ്ര സര്‍ക്കാര്‍ നയങ്ങൾ ബാങ്കിംഗ് മേഖലയെ തകർക്കുന്നുവെന്നാരോപിച്ചാണ് സമരം. സ്വകാര്യമേഖലയിലുള്ള ബാങ്കുകൾ സമരത്തിൽ പങ്കെടുക്കുന്നില്ല. രാജ്യത്ത് ബാങ്കിംഗ് സേവനം തടസപ്പെടാനിടയുണ്ടെന്ന് വിവിധ ബാങ്കുകൾ ഉപഭോക്താക്കൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ഇന്ന് രാവിലെ ആറുമുതല്‍ നാളെ രാവിലെ ആറുവരെ പണിമുടക്കാനാണ് സംഘടനകളുടെ ആഹ്വാനം. അതേസമയം പ്രവര്‍ത്തനം മുടങ്ങില്ലെന്നും ബദല്‍ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുന്നുണ്ടെന്നുമാണ് എസ്ബിഐ അടക്കം പ്രമുഖ ബാങ്കുകള്‍ അറിയിച്ചിട്ടുള്ളത്.