തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളജിൽ കെഎസ്‌യു പ്രവർത്തകർക്ക് നേരെയുണ്ടായ അതിക്രമത്തിൽ ഇന്ന് സംസ്ഥാന വ്യാപകമായി കോൺഗ്രസ് പ്രതിഷേധിക്കും. ശനിയാഴ്ച മണ്ഡലം തലങ്ങളിൽ ആകും പ്രതിഷേധം.
കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിച്ചില്ലെങ്കിൽ ശക്തമായ പ്രതിഷേധവുമായി മുന്നോട്ട് പോകാനാണ് കോൺഗ്രസിന്‍റേയും കെഎസ്‌യുവിന്‍റേയും നീക്കം. വിഷയത്തിൽ ഗവർണറെ കണ്ട് പരാതി നൽകാനും നേതൃത്വം ആലോചിക്കുന്നുണ്ട്.
കഴിഞ്ഞദിവസം വൈകിട്ടാണ് യൂണിവേഴ്‌സിറ്റി കോളജിൽ കെഎസ്‌യു, എസ്എഫ്‌ഐ പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടിയത്. യൂണിവേഴ്‌സിറ്റി കോളജിൽ കെഎസ്‌യു പ്രവർത്തകന് മർദനമേറ്റ സംഭവത്തിൽ പ്രതിഷേധിച്ച കെഎസ്‌യു പ്രവർത്തകർക്ക് നേരെ എസ്എഫ്‌ഐ പ്രവർത്തകർ കല്ലെറിയുകയായിരുന്നുവെന്നാണ് ആരോപണം.
കെഎസ് യു സംസ്ഥാന പ്രസിഡന്‍റ് കെ എം അഭിജിത്തിന്റെ തലയ്ക്ക് പരുക്കേറ്റു. മർദിച്ചവർക്കെതിരെ നടപടി ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രതിഷേധിച്ചു.
ബുധനാഴ്ച രാത്രി യൂണിവേഴ്സിറ്റി കോളജിൽ കെഎസ്‌യു പ്രവർത്തകനെ എസ്എഫ്‌ഐ പ്രവർത്തകർ മർദിച്ചിരുന്നു. ഇതിൽ പ്രതിഷേധിച്ച് വെള്ളിയാഴ്ച കെഎസ്‌യു നടത്തിയ സെക്രട്ടറിയേറ്റ് മാർച്ചിലും സംഘർഷമുണ്ടായിരുന്നു