ന്യൂഡൽഹി: കോവിഡിനെ തുടർന്നുള്ള നിയന്ത്രണങ്ങളിൽ ഇളവ് വരുത്തുന്നതിന്റെ ഭാഗമായുള്ള ‘അൺലോക്ക് 5’ മാർഗനിർദേശങ്ങൾ കേന്ദ്ര സർക്കാർ പുറത്തിറക്കി. 50 ശതമാനം സീറ്റുകളിൽ ആളുകളെ പ്രവേശിപ്പിച്ചു സിനിമ തിയറ്ററുകൾ തുറക്കാമെന്നതാണ് ഇതിൽ പ്രധാനം. പാർക്കുകൾ തുറക്കാനും അനുമതിയുണ്ട്. ഒക്ടോബർ ഒന്നു മുതലാണു നിർദേശങ്ങൾ പ്രാബല്യത്തിൽ വരിക.
ഒക്ടോബർ 15 മുതൽ സ്കൂളുകളും കോളജുകളും തുറക്കാം. സ്കൂളും കോളജും തുറക്കാമെന്നു കേന്ദ്ര സർക്കാർ അറിയിച്ചെങ്കിലും അന്തിമ തീരുമാനം സംസ്ഥാനങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളുമാണ് എടുക്കേണ്ടത്. സമാന്തരമായി ഓൺലൈൻ ക്ലാസുകൾക്കും അനുമതിയുണ്ട്.
കണ്ടെയ്ൻമെന്റ് സോണിൽ അല്ലാത്ത തിയറ്ററുകൾക്കും മൾട്ടിപ്ലക്സുകൾക്കും ഒക്ടോബർ 15 മുതൽ പ്രവർത്തിക്കാം എന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദേശത്തിൽ പറയുന്നത്.
പകുതി സീറ്റുകളിൽ മാത്രമേ ആളുകളെ പ്രവേശിപ്പിക്കാവൂ. ഇതിനായുള്ള വിശദമായ മാർഗനിർദേശം ഉടൻ പുറത്തിറക്കും. മാർച്ച് 24ന് പ്രഖ്യാപിച്ച സമ്പൂർണ ലോക്ഡൗണിനെ തുടർന്നുള്ള അടച്ചിടലിൽനിന്നു രാജ്യം പതുക്കെ സാധാരണ നിലയിലേക്കു പ്രവേശിക്കുകയാണ്.