യുപി : ഉത്തർ പ്രദേശിലെ സ്‌കൂളിൽ ഉച്ചഭക്ഷണത്തിന് ചോറും മഞ്ഞൾ വെള്ളവും നൽകുന്ന ദൃശ്യങ്ങൾ പുറത്തായി. സീതാപൂർ ജില്ലയിലെ ബിച്ച്പരിയ ഗ്രാമത്തിൽ പിസവാൻ ബ്ലോക്കിലുള്ള സ്‌കൂളിലാണ് സംഭവം.
ഡെക്കാൻ ഹെറാൾഡിന്റെ റിപ്പോർട്ട് അനുസരിച്ച് സ്‌കൂളിന്റെ മെനുവിൽ അന്നത്തെ ഉച്ചഭക്ഷണമായുള്ളത് ചോറും പച്ചക്കറിയുമാണ്.സോയാബീൻ കറിയാണ് നൽകിയിരുന്നതെന്നും കുട്ടികൾ പാത്രത്തിൽ ഉള്ള സോയാബീൻ മുഴുവൻ കഴിച്ച് തീർത്തത് കൊണ്ടാണ് കറി മഞ്ഞൾ വെള്ളം പോലെ തോന്നിയതെന്നുമെന്നാണ് സ്‌കൂൾ അധികൃതരുടെ വാദം.
സംഭവത്തിൽ സംസ്ഥാന സർക്കാർ ജില്ലാ അഡീഷണൽ മജിസ്‌ട്രേറ്റ് വിനയ് കുമാർ പതകിനോട് റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥർ സ്‌കൂൾ സന്ദർശിച്ചു.
നേരത്തെ മിർസാപൂരിലെ സ്‌കൂളിൽ ഉച്ചഭക്ഷണത്തിന് റൊട്ടിക്കൊപ്പം ഉപ്പ് വിതരണം ചെയ്തത് വിവാദമായിരുന്നു.