ഡല്‍ഹി : നരേന്ദ്ര മോദിയെ നേതാവായി തെരഞ്ഞെടുക്കാൻ എൻ.ഡി.എ എം.പിമാരുടെ യോഗം ഇന്ന് ഡല്‍ഹിയിൽ ചേരും. സത്യപ്രതിജ്ഞയ്ക്ക് മുന്നോടിയായി അമ്മയുടെ അനുഗ്രഹം വാങ്ങാൻ നാളെ അഹമ്മാദബാദിലേക്ക് പോകുമെന്ന് മോദി അറിയിച്ചു. അതേസമയം ബിജെപി അധ്യക്ഷന്‍ അമിത്ഷാ പുതിയ മന്ത്രിസഭയിൽ ചേരുമെന്ന സൂചനകൾ ശക്തമായിട്ടുണ്ട്.
പാര്‍ലമെന്‍റിന്‍റെ പടവുകളിൽ തലതൊട്ട് വന്ദിച്ച് 2014ൽ എത്തിയ നരേന്ദ്ര മോദിയല്ല, അതിനപ്പുറം കൂടുതൽ കരുത്തുള്ള നേതാവാകുന്നു പ്രധാനമന്ത്രി പദത്തിലെ രണ്ടാം ഊഴത്തിൽ മോദി. വൈകീട്ട് അഞ്ച് മണിക്ക് പാര്‍ലമെന്‍റിന്‍റെ സെൻട്രൽ ഹാളിലാണ് മോദിയെ നേതാവായി തെരഞ്ഞെടുക്കാൻ എൻ.ഡി.എ എം.പിമാരുടെ യോഗം. ലോക്സഭ എംപിമാർക്ക് പുറമെ രാജ്യസഭാംഗങ്ങളെയും യോഗത്തിലേക്ക് വിളിച്ചിട്ടുണ്ട്.
സത്യപ്രതിജ്ഞയ്ക്ക് മുന്‍പായി നാളെ അഹമ്മദാബാദിൽ എത്തി അമ്മയിൽ നിന്ന് അനുഗ്രഹം വാങ്ങും. തിങ്കളാഴ്ച കാശിവിശ്വനാഥ ക്ഷേത്രത്തിൽ ദര്‍ശനം. വാരാണസിയിലെ വോട്ടര്‍മാരെ നന്ദി അറിയിക്കും. അതിന് ശേഷമാകും സത്യപ്രതിജ്ഞ ചടങ്ങുകൾ.