ദുബായ് ∙ അമേരിക്കൻ വ്യവസായിയെ കൊലപ്പെടുത്തിയ പ്രതികളെ ഏറ്റവും പുതിയ സാങ്കേതിക വിദ്യയുടെ സഹായത്തോടെ 4 മണിക്കൂറിനുള്ളിൽ പിടികൂടി ദുബായ് പൊലീസ് മികവു കാട്ടി .
സംഭവത്തില്‍ പ്രതിയെന്നു സംശയിക്കുന്ന അറബ് പൗരനെയാണ് ദുബായ് പൊലീസ് പിടികൂടിയത്.
അൽ മുറാഖാബാദ് പൊലീസ് സ്റ്റേഷനിലേക്ക് എത്തിയ വ്യവസായിയുടെ ബന്ധുവിന്റെ ഫോൺ കോളാണ് സംഭവം പുറത്തെത്തിച്ചത്.
ദുബായിൽ എത്തിയ വ്യവസായിയെ കാണാനില്ലെന്നും ഫോണില്‍ കിട്ടുന്നില്ലെന്നും ലഭിച്ച വിവരപ്രകാരമാണ് പോലീസ് അന്വേഷണം ആരംഭിച്ചത് .
ഉടൻ തന്നെ അന്വേഷണം തുടങ്ങി. ഈ അന്വേഷണത്തിൽ വ്യവസായി സ്ഥിരമായി യുഎഇ സന്ദർശിക്കാറുണ്ടെന്നും ദിവസങ്ങളോളം ഇവിടെ കഴിയാറുണ്ടെന്നും വ്യക്തമായി.
ദുബായിലെത്തുമ്പോള്‍ വിവിധ ഹോട്ടലുകളിൽ മാറി മാറി താമസിച്ചിരുന്ന വ്യവസായി അവസാന സന്ദർശനത്തിൽ താമസിച്ച ഹോട്ടലിനെകുറിച്ചു പൊലീസ് അന്വേഷിച്ചു .
തുടർന്ന് നടത്തിയ തിരച്ചിലിൽ ഒരു ഹോട്ടൽ മുറിയുടെ മൂലയിൽ വ്യവസായിയുടെ മൃതദേഹം കണ്ടെത്തി. ഏതാണ്ട് 48 മണിക്കൂർ മുൻപാണ് മരണം സംഭവിച്ചതെന്ന് പരിശോധനയിൽ നിന്നും മനസിലാവുകയും ചെയ്തുവെന്ന് പൊലീസ് പറഞ്ഞു.
ഉടൻ തന്നെ കൊലപാതകം നടത്തിയ വ്യക്തിക്കായി പൊലീസ് തിരച്ചിൽ തുടങ്ങിയെന്ന് ദുബായ് സിഐഡി ഡയറക്ടർ ലഫ് കേണൽ ആദേൽ അൽ ജോക്കർ പറഞ്ഞു.
അന്വേഷണം ആരംഭിച്ച് നാലു മണിക്കൂറിനുള്ളിൽ ഡാറ്റ അനലൈസ് സെന്ററിലെ ആർട്ടിഫിഷൽ ഇന്റലിജൻസ് സാങ്കേതിക വിദ്യ ഉപയോഗിച്ച് കൊലയാളിയെ തിരിച്ചറിയുകയായിരുന്നു .
25 വയസ്സുള്ള അറബ് യുവാവാണ് കൃത്യം നടത്തിയതെന്നും ഇയാൾ വ്യവസായിക്കൊപ്പം ഹോട്ടൽ മുറിയിൽ ഉണ്ടായിരുന്നുവെന്നും വ്യക്തമായി. ഉടൻ തന്നെ ഇയാളെ വീട്ടിൽ നിന്നും പൊലീസ് പിടികൂടി.
ചോദ്യം ചെയ്യലിൽ കുറ്റം സമ്മതിച്ച പ്രതി, വ്യവസായിക്കൊപ്പം ഹോട്ടൽ മുറിയിൽ കയറിയെന്നും വ്യക്തമാക്കി. മരക്കഷ്ണം ഉപയോഗിച്ച് വ്യവസായിയുടെ തലയ്ക്ക് അടിച്ചശേഷം ഇയാളുടെ പഴ്സ് മോഷ്ടിക്കുകയായിരുന്നു.
മറ്റൊരു അറബ് പൗരനായ സുഹൃത്തും സഹായത്തിനുണ്ടായിരുന്നു. മോഷ്ടിച്ച പഴ്സിലെ എടിഎം ഉപയോഗിച്ച് പണം പിൻവലിക്കാൻ സഹായിച്ചത് ഈ സുഹൃത്താണെന്നും പ്രതി പറഞ്ഞു. വ്യവസായിയെ കൊള്ളയടിക്കുക എന്ന ലക്ഷ്യത്തോടെയാണ് പ്രതി കൃത്യം നടത്തിയതെന്ന് പൊലീസ് പറഞ്ഞു.
കേസ് ദുബായ് പബ്ലിക് പ്രോസിക്യൂഷന് കൈമാറി. ഡാറ്റ അനലൈസ് സെന്ററിലെ ഉദ്യോഗസ്ഥരെ മേജർ ജനറൽ അൽ മൻസൂറി അഭിനന്ദിച്ചു.