Advertisment

യു.എസ് ഇടക്കാല തിരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് പാര്‍ട്ടിക്ക് മുന്നേറ്റം

New Update

Advertisment

ഇടക്കാല തിരഞ്ഞെടുപ്പിൽ യു. എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന് തിരിച്ചടി. ആദ്യഫലസൂചനകള്‍ പുറത്ത് വരുമ്പോള്‍ ഡെമോക്രാറ്റിക് പാര്‍ട്ടിക്കാണ് മുന്നേറ്റം. ജനപ്രതിനിധി സഭയായ കോണ്‍ഗ്രസില്‍, ഡെമോക്രാറ്റിക് പാർട്ടിക്ക് ഭൂരിപക്ഷം നേടാനാകുമെന്ന് ഏറെക്കുറെ ഉറപ്പായി.  ഉപരിസഭയായ സെനറ്റില്‍ ട്രംപിന്റെ റിപ്പബ്ലിക്കന്‍ പാര്‍ട്ടി മുന്നേറുന്നതായ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

കഴിഞ്ഞ രണ്ടു വര്‍ഷത്തെ ട്രംപ് ഭരണത്തിന്റെ വിധിയെഴുത്ത് കൂടിയാണ് ഈ തിരഞ്ഞെടുപ്പ് ഫലം. റിപബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥികളെ ജയിപ്പിക്കുന്നതിനായി പ്രചരണ റാലികളില്‍ ട്രംപ് സജീവമായി പങ്കെടുത്തിരുന്നു. ഡെമോക്രാറ്റുകള്‍ക്ക് വേണ്ടി മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബാരാക് ഒബാമയും രംഗത്തിറങ്ങിയിരുന്നു. അമേരിക്കയുടെ ചരിത്രത്തില്‍ ഏറ്റവും അധികം വനിതകള്‍ രംഗത്തുള്ള തിരഞ്ഞെടുപ്പ് കൂടിയാണിത്.

റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ ശക്തികേന്ദ്രമായ ടെക്‌സസില്‍ ടെഡ് ക്രൂസ് സെനറ്റ് സീറ്റ് നിലനിര്‍ത്തി. എതിരാളി ഡമോക്രാറ്റിക് പാര്‍ട്ടിയുടെ ബെറ്റൊ  റൗര്‍ക്കിയെയാണു പരാജയപ്പെടുത്തിയത്. സൗത്ത് ഡെക്കോഡ സംസ്ഥാനത്തിന് ആദ്യ വനിതാഗവര്‍ണറായി ക്രിസ്റ്റി നൊയിം തിരഞ്ഞെടുക്കപ്പെട്ടു. റിപ്പബ്ലിക്കന്‍ ടിക്കറ്റില്‍ മല്‍സരിച്ചാണ് ക്രിസ്റ്റി ചരിത്രവിജയം സ്വന്തമാക്കിയത്.

ജനപ്രതിനിധിസഭയില്‍ കേവലഭൂരിപക്ഷത്തിനു വേണ്ട 218 സീറ്റ് ഡമോക്രാറ്റുകള്‍ നേടുമെന്ന് ഉറപ്പായിരിക്കുകയാണ്. നിലവില്‍ 196 സീറ്റ് ഡമോക്രാറ്റുകള്‍ നേടിയപ്പോള്‍ 182 റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥികളാണു വിജയിച്ചിരിക്കുന്നത്.

റിപ്പബ്ലിക്കന്‍ പാര്‍ട്ടി സെനറ്റിലെ ഭൂരിപക്ഷം നിലനിര്‍ത്തി. ആകെ 100 സീറ്റുകളുള്ള സെനറ്റിലെ 35 സീറ്റിലേക്കാണു തിരഞ്ഞെടുപ്പ് നടന്നത്.  ഇടക്കാല തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കുകയാണ്. 43 സീറ്റിലാണ് ഡമോക്രാറ്റുകള്‍ വിജയിച്ചിരിക്കുന്നത്. ജനപ്രതിനിധിസഭയില്‍ 194 സീറ്റില്‍ ഡമോക്രാറ്റിക് സ്ഥാനാര്‍ഥികള്‍ വിജയിച്ചു. ജനപ്രതിനിധിസഭയിലേക്കു നടന്ന തിരഞ്ഞെടുപ്പിൽ 114 ദശലക്ഷം പൗരൻമാർ വോട്ട് രേഖപ്പെടുത്തി. 2014ൽ ഇത് 83 ദശലക്ഷം ആയിരുന്നു.

Advertisment