റിയാദ് : ഇറാനെതിരായ സൈനിക മുന്നൊരുക്കം ശക്തമാക്കി അമേരിക്കയുടെ പുതിയ നിലപാട്. പുതുതായി ആയിരം സൈനികരെ അമേരിക്ക ഗൾഫിലേക്ക് വിന്യസിച്ചു കഴിഞ്ഞു. ഗൾഫ് സമുദ്രത്തിലെ എണ്ണ ടാങ്കർ ആക്രമണത്തിനു പിന്നാലെ ഇറാഖിലെ യു.എസ് സൈനിക കേന്ദ്രത്തിനു നേർക്ക് റോക്കറ്റ് പതിച്ചതും അമേരിക്കയുടെ പുതിയ പ്രകോപനത്തിന് കാരണമാണ്.
എന്നാൽ പുതുതായി ആയിരം സൈനികരെ ഗൾഫിലേക്ക്അയക്കാനുള്ള അമേരിക്കൻ തീരുമാനം വന്നതോടെ ഇറാനെതിരായ യുദ്ധനീക്കം വീണ്ടും സജീവമാവുകയാണ്. ഇറാഖിലെ യു.എസ് സൈനിക കേന്ദ്രത്തിനു നേർക്ക് മൂന്ന് റോക്കറ്റുകൾ പതിച്ചതാണ് പൊടുന്നനെയുള്ള നടപടിക്ക് കാരണം. ഒരു മാസത്തിനുള്ളിൽ ആറ് എണ്ണ ടാങ്കറുകൾക്കു നേരെ ആക്രമണം നടന്നതും സുരക്ഷ വർധിപ്പിക്കാൻ കാരണമായെന്ന് അമേരിക്ക വിശദീകരിക്കുന്നു.
എന്നാൽ അക്രമിക്കപ്പെട്ട കപ്പലുകൾക്കു സമീപം ഇറാൻ ബോട്ടിന്റെ വീഡിയോ ചിത്രം കഴിഞ്ഞ ദിവസം പെന്റഗൺ പുറത്തു വിട്ടിരുന്നു. സൗദി ഉൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങളുമായി ചേർന്നുള്ള യു.എസ് സൈനികാഭ്യാസവും തുടരുകയാണ്. ഇതിനു പുറമെ യു.എ.ഇയും ജോർദാനും തമ്മിലെ സൈനികാഭ്യാസവും പൂർത്തിയായി.