വാഷിങ്ടൻ ∙ പ്രധാനമന്ത്രി നരേന്ദ്രമോഡിയെയും ബിജെപിയെയും ഞെട്ടിച്ച് യുഎസ് വൈബ്സൈറ്റായ മീഡിയം.കോമിന്‍റെ ലോക്സഭാ തെരഞ്ഞെടുപ്പ് സര്‍വ്വേ പുറത്ത്. കോൺഗ്രസ് ഒറ്റയ്ക്ക് 213 സീറ്റ് നേടി രാജ്യത്ത് അധികാരത്തില്‍ മടങ്ങിയെത്തുമെന്ന് സര്‍വ്വേ പറയുമ്പോള്‍ ബിജെപിയുടെ സീറ്റ് നില 170 എണ്ണത്തില്‍ ഒതുങ്ങുമെന്നാണ് സര്‍വ്വേ കണ്ടെത്തല്‍.
24 സംസ്ഥാനങ്ങളിലെ 20,500 പേരെ നേരില്‍കണ്ട് യുകെ ഗവേഷണ സംഘത്തിന്‍റെ നേതൃത്വത്തിലായിരുന്നു സർവേ. 52% പുരുഷൻമാരും 48% സ്ത്രീകളുമാണു സർവേയിൽ പങ്കെടുത്തതെന്ന് മീഡിയം.കോ൦ വ്യക്തമാക്കുന്നു .
ആകെ പോൾ ചെയ്യുന്ന വോട്ടുകളുടെ 39% കോൺഗ്രസ് നേടുമാത്രെ. ബിജെപി 31 ശതമാനവും. പ്രാദേശിക പാർട്ടികൾ 160 സീറ്റ് നേടുമെന്നും സർവേ അഭിപ്രായപ്പെട്ടു.
ജീവിതച്ചെലവിലെ വർധന, രൂക്ഷമായ തൊഴിലില്ലായ്മ, നോട്ടുനിരോധനം, കാർഷിക പ്രശ്നങ്ങൾ എന്നിവയാണു വോട്ടർമാർ പ്രധാനമായും ഉന്നയിച്ചത്. വിദ്യാഭ്യാസം, ആരോഗ്യം, ഭവനം, ഇന്ധന വില, മിനിമം വേതനം, ന്യൂനപക്ഷങ്ങളോടുള്ള അവഗണന തുടങ്ങിയവയാണു കേന്ദ്ര സർക്കാരിനെതിരായ പരാതികൾ – സർവേ പറയുന്നു.
‘പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ബിജെപി – എൻഡിഎ സർക്കാരിനോടു ജനങ്ങൾക്ക് അതൃപ്തിയാണ്. മോദിയുടെ പ്രഭാവം മങ്ങുകയാണ്. പ്രതിപക്ഷത്തുള്ള കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ ജനപ്രീതി ഉയരുന്നു.
ഐക്യം, ഉൾക്കൊള്ളൽ എന്നീ രാഷ്ട്രീയ ഗുണങ്ങളോടൊപ്പം രാജ്യത്തെ പ്രശ്നങ്ങൾ പരിഹരിക്കാനുള്ള നിർദേശങ്ങൾ അടങ്ങിയ പ്രകടനപത്രികയും രാഹുലിനും കോൺഗ്രസിനും നേട്ടമാകും.’ – വെബ്സൈറ്റ് പറയുന്നു.
അഞ്ചു വർഷത്തെ ഭരണകാലയളവിൽ വിനാശകരമായ ഏകാധിപത്യ നിലപാടും സാമ്പത്തിക വീഴ്ചകളുമാണു മോദിയുടെ ഭാഗത്തുനിന്നുണ്ടായത്. ഈ സാഹചര്യത്തിൽ ബിജെപിയെ പരാജയപ്പെടുത്തി കോൺഗ്രസ് അധികാരത്തിൽ വരുമെന്നാണു മീഡിയം പറയുന്നത്.
കാർഷിക വിളകൾക്കു വില കുത്തനെ കുറഞ്ഞു. ഇന്ധനവില റെക്കോർഡ് ഉയരത്തിലെത്തി. 2014ൽ വ്യാപക പിന്തുണ നൽകിയെങ്കിലും അഞ്ചു വർഷത്തിനിപ്പുറം ബിജെപി വഞ്ചിച്ചെന്ന ചിന്തയാണു കർഷകർക്ക്. അപ്രതീക്ഷിത നോട്ടുനിരോധനം രാജ്യത്തെ സാമ്പത്തിക രംഗം തകിടം മറിച്ചു. ആയിരക്കണക്കിന് ആളുകൾക്കു തൊഴിൽ നഷ്ടപ്പെടുത്തി.
കാര്യങ്ങൾ ഏറെ വഷളായെന്നാണു പൊതുനിഗമനം. രാഹുൽ ഗാന്ധിയും കോൺഗ്രസും മോദിക്കും ബിജെപിക്കും ബദലാകുമെന്നാണു വോട്ടർമാർ കരുതുന്നത്. മുസ്‍ലിം വിരുദ്ധത പ്രചരിപ്പിച്ചു ഹിന്ദുവോട്ടുകൾ കൈക്കലാക്കുകയാണു മോദിയും കൂട്ടരും ചെയ്യുന്നത്.
മതനിരപേക്ഷതയും ഐക്യവും മുൻനിർത്തിയാണു രാഹുൽ വോട്ട് തേടുന്നത്. ന്യായ് പദ്ധതി ഉൾപ്പെടെയുള്ള പ്രഖ്യാപനങ്ങൾ കോൺഗ്രസിനെ രക്ഷിക്കും’ – റിപ്പോർട്ട് വിശദീകരിക്കുന്നു.