അഴിമതിയും, കുംഭകോണവും നടത്തി രാഷ്ട്രീയം ധനസമ്പാദനത്തിനുള്ള മാര്‍ഗ്ഗമായി കണക്കാക്കുന്ന ഇന്നത്തെ പല നേതാക്കള്‍ക്കുമിടയിൽ തീർത്തും വ്യത്യസ്തനും സത്യസന്ധനുമായ ഒരു നേതാവായിരുന്നു രമേശ് നിരഞ്‌ജൻ. കറതീർന്ന വ്യക്തിത്വം. അചഞ്ചലമായ നിലപാടുകൾ,അഴിമതിക്കെതിരെ വിട്ടുവീഴ്ച്ചയില്ലാത്ത പോരാട്ടം - ഇതൊക്കെയായിരുന്നു അദ്ദേഹം. തികഞ്ഞ ഒരു ഗാന്ധിയൻ കൂടിയായിരുന്ന രമേശ് നിരഞ്‌ജൻ സമശീർഷരായ മറ്റു രാഷ്ട്രീയക്കാർക്കിടയിൽ നോട്ടപ്പുള്ളിയായിമാറി.
2006 ല്‍ ഉത്തരാഖണ്ഡ് ലെ നാരായണ്‍ ദത്ത് തിവാരിയുടെ കോൺഗ്രസ് മന്ത്രിസഭയില്‍ കരിമ്പ് കൃഷി വികസനവകുപ്പ് മന്ത്രിയായിരുന്ന രമേശ് നിരഞ്‌ജൻ ഇന്ന് ഹരിദ്വാറിലെ ഫുട്പാത്തില്‍ കളിപ്പാട്ടങ്ങളും വളകളും വിറ്റാണ് ഉപജീവനം നടത്തുന്നത്. ആ കഥയിലേക്കു കടക്കാം.
മന്ത്രിയായശേഷം അഴിമതിയും കൃത്യവിലോപവും അദ്ദേഹം വച്ചുപൊറുപ്പിക്കുമായിരുന്നില്ല.പല ഉദ്യോഗസ്ഥരും പടിയിറങ്ങി. അനവധി ഫയലുകൾ ഒപ്പിടാതെ വിശദീകരണത്തിനായി മടങ്ങി. കരാറുകാർക്ക് ഏർപ്പെടുത്തിയ പരസ്യമായ ടെണ്ടർ പ്രക്രിയ അവർക്ക് തലവേദനയായി. സ്ഥലം മാറ്റവ്യവസായം അവസാനിപ്പിച്ചു. വിഭാഗത്തിൽ ട്രാൻസ്‌പേരൻസിയും സിറ്റിസൺ ചാർട്ടറും നടപ്പാക്കാനുള്ള ശ്രമങ്ങൾക്ക് തുടക്കമിട്ടു. വകുപ്പിൽ ഉദ്യോഗസ്ഥ മേധാവിത്വം ഇല്ലാതാക്കി.
വളരെ സത്യസന്ധനായ നേതാവായിരുന്നു അദ്ദേഹം. അതുകൊണ്ട് തന്നെ അദ്ദേഹത്തിനു ശത്രുക്കള്‍ ധാരാളമുണ്ടായി,രാഷ്ട്രീയത്തിലും ബ്യൂറോക്രസിയിലും അദ്ദേഹത്തിനെതിരെ ശക്തമായ അണിയറ നീക്കങ്ങള്‍ നടന്നു. ഒടുവില്‍ അവര്‍ സമര്‍ഥമായി അദ്ദേഹത്തെ തളച്ചു.
അതിനു തുടക്കം ഇങ്ങനെയായിരുന്നു. കൃത്യമായി ജോലിക്കു ഹാജരാകാതിരുന്ന കൃഷിഭവൻ റൂറൽ ഓഫീസിലെ 33 ഉദ്യോഗസ്ഥരെ ഒരു മിന്നല്‍ പരിശോധന നടത്തി അദ്ദേഹം ഒറ്റയടിക്ക് സസ്പെന്‍ഡ് ചെയ്തു. ഉത്തരാഖണ്ഡ് ന്റെ ചരിത്രത്തിൽത്തന്നെ ആദ്യമായിരുന്നു ഇത്ര വലിയ ഒരു സസ്‌പെൻഷൻ. പ്രശനം വിവാദമായി. ഇത് മുതിര്‍ന്ന ഉദ്യോഗസ്ഥരെയും രാഷ്ട്രീയക്കാരെയും ചൊടിപ്പിച്ചു.
സർവീസ് സംഘടനകൾ സമരപ്രഖ്യാപനവുമായി രംഗത്തുവന്നു. ഭരണകക്ഷിയായ കോൺഗ്രസിലെ പല നേതാക്കളും അവരെ പിന്തുണച്ചു. മുഖ്യമന്ത്രിയും അവർക്കൊപ്പം ചേർന്നതോടെ ഒടുവില്‍ മന്ത്രിസ്ഥാനം തന്നെ വലിച്ചെറിഞ്ഞു പുറത്തു വന്ന അദ്ദേഹം രാഷ്ട്രീയം പൂർണ്ണമായും ഉപേക്ഷിക്കുകയായിരുന്നു.
ഇപ്പോഴും ഹരിദ്വാറിലെ ഫുഡ് പാത്തിൽ താൻ പഴയ മന്ത്രിയായിരുന്നെന്ന ഗർവൊന്നുമില്ലാതെ വെറുമൊരു സാധാരണക്കാരനായി അദ്ദേഹം കുട്ടികൾക്കുള്ള കളിപ്പാട്ടങ്ങൾ വിൽക്കുന്നത് കാണാം.