Advertisment

ഉത്തരേന്ത്യയില്‍ കനത്ത മഴ : മരണ സംഖ്യ ഉയരുന്നു

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

ന്യൂഡല്‍ഹി : ഉത്തരേന്ത്യയില്‍ കനത്ത മഴ, ഇതോടെ വടക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങള്‍ വെള്ളപ്പൊക്ക ഭീഷണിയിലായി. ഉത്തരാഖണ്ഡ്,ഹിമാചല്‍ പ്രദേശ്, പഞ്ചാബ്, ഹരിയാന, രാജസ്ഥാന്‍, ജമ്മുകാശ്മീര്‍ എന്നിവിടങ്ങളില്‍ ശക്തമായ മഴയാണ്.

Advertisment

publive-image

ഹിമാചല്‍ പ്രദേശില്‍ 22 ഓളം പേര്‍ക്ക് ജീവന്‍ നഷ്ടമായി. ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് 13 ദേശീയപാതകളുള്‍പ്പെടെ 887 റോഡുകളില്‍ ഭാഗികമായ പൂര്‍ണമായോ ഗതാഗതം തടസപ്പെട്ടു. ഷിംല ,കുളു, സോളന്‍, ബിലാസ്പുര്‍, സിര്‍മര്‍ ജില്ലകളിലെ സ്‌കൂളുകള്‍ക്കും കോളേജുകള്‍ക്കും അവധി പ്രഖ്യാപിച്ചു.

എഴുപത് വര്‍ഷങ്ങള്‍ക്ക് ശേഷം ഹിമാചലില്‍ 24 മണിക്കൂറില്‍ ലഭിച്ച ഏറ്റവും കൂടുതല്‍ മഴയാണ് രേഖപ്പെടുത്തിയത്. സ്പതിയില്‍ മഞ്ഞുവീഴ്ചയും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ലേ - മണാലി ഹൈവേയില്‍ പലയിടത്തും റോഡ് തകര്‍ന്നിട്ടുണ്ട്. രൂക്ഷമായ മണ്ണിടിച്ചിലിനെ തുടര്‍ന്ന് മലയാളികളടക്കമുള്ള വിനോദസഞ്ചാരികള്‍ ലേ മണാലി പാതയില്‍ കുടുങ്ങിക്കിടക്കുകയാണ്.

സ്ത്രീകളും കുട്ടികളമടങ്ങുന്ന യാത്രക്കാര്‍ വാഹനത്തിനുള്ളില്‍ തന്നെയാണുള്ളത്. അതേസമയം എല്ലാവരും സുരക്ഷിതരാണ്. സൈന്യം രക്ഷാപ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. ഇന്ന് വൈകിട്ടോടെ ഗതാഗതം പുനഃസ്ഥാപിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ

ഉത്തരാഖണ്ഡില്‍ മേഘസ്‌ഫോടനത്തിലും വെള്ളപ്പൊക്കത്തിലും ഇതുവരെ 38 പേര്‍ മരിച്ചു. സഞ്ചാരികള്‍ ഉള്‍പ്പെടെ നിരവധി പേര്‍ ഒറ്റപ്പെട്ടു. കനത്ത നാശമുണ്ടായ ചമോലി ജില്ലയില്‍ 15 പേര്‍ മരിച്ചെന്നാണ് റിപ്പോര്‍ട്ട്. ടണ്‍സ് നദിയിലെ വെള്ളപ്പൊക്കത്തില്‍ 18 പേരെ കാണാതായി. 20 വീടുകള്‍ ഒലിച്ചുപോയി. രുദ്രപ്രയാഗില്‍ എല്ലാ ഘട്ടുകളും വെള്ളത്തില്‍ മുങ്ങി.

അളകനന്ദ നദി കരകവിഞ്ഞു. ഉത്തരകാശിയില്‍ ഇന്നലെ മേഘസ്‌ഫോടനത്തെ തുടര്‍ന്ന് ഇന്‍ഡോ - ടിബറ്റന്‍ ബോര്‍ഡര്‍ പൊലീസ്, എന്‍.ഡി.ആര്‍.എഫ്, ദുരന്തനിവാരണ സേന എന്നിവരെ രക്ഷാപ്രവര്‍ത്തനത്തിന് നിയോഗിച്ചു. മണ്ണിടിച്ചിലിനെ തുടര്‍ന്ന് ഗംഗോത്രി ഹൈവേ അടച്ചു. അടുത്ത മൂന്നുദിവസവും ഉത്തരകാശിയിലും ചമോലി, ഡെറാഡൂണ്‍, നൈനിറ്റാള്‍ ജില്ലകളിലും കനത്തമഴയാണ് പ്രവചിക്കുന്നത്. സഞ്ചാരികള്‍ക്ക് നിയന്ത്രണമുണ്ട്. ഉത്തരാഖണ്ഡില്‍ 2013ലെ പ്രളയത്തില്‍ ആയിരത്തോളം പേര്‍ മരിച്ചിരുന്നു.

ശക്തമായ മഴയത്തുടര്‍ന്ന് ബക്ര അണക്കെട്ട് തുറന്നതോടെ പഞ്ചാബിലെ പല ജില്ലകളിലും ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ജലന്ധറില്‍ സത്ലജ് നദിക്ക് സമീപത്തെ 85 ഗ്രാമങ്ങളില്‍ നിന്നുള്ളവരെ സുരക്ഷിത സ്ഥലത്തേക്ക് മാറ്റും.

രാജസ്ഥാനിലെ പതിനൊന്നു ജില്ലകളില്‍ കൂടുതല്‍ മഴ രേഖപ്പെടുത്തി. 201 ഡാമുകള്‍ നിറഞ്ഞു. ചമ്ബല്‍ നദി അപകടകരമായി നിറഞ്ഞൊഴുകുകയാണ്. 40 ജില്ലകള്‍ വെള്ളപ്പൊക്ക ഭീഷണിയിലാണ്.

ശനിയാഴ്ച ഡല്‍ഹിയിലും മഴ ശക്തമായിരുന്നു. ഹരിയാനയിലെ ഹത്തിനി കുണ്ട് അണകെട്ടിലെ ജലം ഒഴുക്കിവിടുന്നത് യമുനാ നദിയിലെ ജലനിരപ്പ് കുത്തനെ ഉയര്‍ത്തിയിട്ടുണ്ട്.

Advertisment