മുംബൈ : മഹാരാഷ്ട്രയിൽ കൊറോണയുടെ രണ്ടാം ഘട്ട വ്യാപനത്തിനെതിരെ മുന്നറിയിപ്പുമായി മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. രണ്ടാം ഘട്ട വ്യാപനം സുനാമിയ്ക്ക് സമാനമായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ജനങ്ങളെ അഭിസംബോധന ചെയ്യുന്നതിനിടെയായിരുന്നു അദ്ദേഹം മുന്നറിയിപ്പ് നൽകിയത്.
കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ എല്ലാവരും സുരക്ഷ മാനദണ്ഡങ്ങൾ കർശനമായി പാലിക്കണം. വൈറസിനെതിരെ ഫലപ്രദമായോ ചികിത്സയോ, വാക്‌സിനോ ഇതുവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. അതിനാൽ സുരക്ഷ മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കുകയാണ് രോഗവ്യാപനം തടയാൻ ഉചിതമായ മാർഗ്ഗമെന്നും അദ്ദേഹം വ്യക്തമാക്കി.
സംസ്ഥാനത്ത് ഒരിക്കൽ കൂടി ലോക് ഡൗൺ ഏർപ്പെടുത്തേണ്ട സാഹചര്യം നിലവിലില്ല. ലോക് ഡൗണിന് പിന്നാലെ ലോക് ഡൗൺ ഏർപ്പെടുത്തി അടുത്ത അഞ്ച് കൊല്ലം പാഴാക്കാൻ ഉദ്ദേശിക്കുന്നില്ല. ആഘോഷങ്ങളിൽ ജനങ്ങൾ സുരക്ഷാ മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കുന്നില്ലെന്നാണ് വ്യക്തമാകുന്നത്.
ആഘോഷങ്ങളിൽ പങ്കെടുക്കുമ്പോഴും, ആരാധനാലയങ്ങൾ സന്ദർശിക്കുമ്പോഴും നിർബന്ധമായും മാസ്ക് ധരിക്കുകയും സാമൂഹിക അകലം പാലിക്കുകയും വേണം. സംസ്ഥാനത്ത് നിലവിലെ സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാണെന്നും ഉദ്ധവ് താക്കറെ കൂട്ടിച്ചേർത്തു.